Thursday, February 13, 2014

ഭാഗം ഇരുപത്തിയേഴ് ,

"ഇയ്യെവ്ട്ക്കാ പോയത് ....ബാസിമാ ..എന്താ അനക്ക് പ്രാന്ത് പിടിച്ചാ ..."
മാമ കുഞ്ഞാവ ദേഷ്യപ്പെട്ടു .
"ആ ..ക്ക് പിരാന്താ ...പിരാന്തില്ലാത്ത ഇങ്ങളെ കെട്ട്യോള് അവടിരിന്ന് സില്മ കാണീണ്ട് ..ങ്ങള് അങ്ങട്ട് പോക്കോളീ ..."
ബാസിമ മാമാകുഞാവയുടെ നേരെ കയർത്തു . അപ്പോഴേക്കും കാർത്തികവന്ന് ബാസിമയെ കൂട്ടികൊണ്ടുപോയി ..
"ഇയ്യെന്താ ഈ പറയുന്നേ ബാസീ ..മാമ എല്ലാകാര്യത്തിനും അൻറെ കൂടില്ലേ ..എളേമ വന്നില്ലേൽ വേണ്ട .."
ബാസിമ കാർത്തികയെ കെട്ടിപ്പിടിച്ചു ..
"ക്ക് നിയന്ത്രണം കിട്ടിണില്ല ...ഞാനെന്താ ചെയ്യാ... ൻറെ അനുജത്തീടെ മയ്യത്ത് ഇവ്ടെ അടക്കാൻ പറ്റില്ലത്രെ ...ഇക്ക് സഹിക്കാൻ വയ്യ കർത്തികെ ..."
ബാസിമയെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയാതെ കാർത്തികയും കരഞ്ഞു ..  കാർത്തിക പെട്ടെന്ന് ബാസിമയെ തന്നിൽ നിന്ന് അകറ്റി ,
" നീ എന്റെ വീട്ടിലേക്ക്‌ കൊണ്ടുവാ.. അവിടത്തെ പള്ളീക്കാരോട്‌ ഞാൻ പറയാം.. എനിക്കവിടെ പരിചയമുള്ള ഒരുപാട്‌ പേരുണ്ട്‌.. "
കാർത്തിക സ്നേഹം തന്ന് തന്നെ വീണ്ടും വീണ്ടും തോൽപ്പിക്കുകയ്യാണോ എന്നവൾ ചിന്തിച്ചു.. അങ്ങനെ കാർത്തികയുടെ നല്ലമനസ്സ്‌ എല്ലാവരും അംഗീകരിച്ച്‌ മൃതദേഹം അങ്ങോട്ട്‌ കൊണ്ടുപോയി.. ബാസിമ അവസാന ചുമ്പനം നൽകി ബുഷറയുടെ മൃതദേഹം പരിചയമില്ലാത്ത ആ നാട്ടിലെ ഒരിക്കലും കണ്ടിട്ടില്ലാത്ത്‌ പള്ളിപ്പറമ്പിലെ ഖബറിലേക്ക്‌ യാത്രയാക്കി..
            അടുത്ത ദിവസം കാർത്തികയുടെ വീട്ട്മുറ്റത്ത് ഒരു പോലീസ്ജീപ്പ്‌ വന്ന് നിന്നു.
കാർത്തിക പുറത്ത്‌ വന്നു. അവളാകെ ഭയന്നു.
" ഇവിടെ ബാസിമ എന്നൊരു സ്ത്രീയുണ്ടോ.. "
പോലീസുകാരന്റെ ചോദ്യത്തിനു മുന്നിൽ കാർത്തിക പകച്ചു.
"ഇത്‌ ബാസിമാടെ വീടല്ലാ..ന്റെ വീടാ.."
" അതറിയാം.. ഞങ്ങൾ ബാസിമയുടെ വീട്ടിൽ പോയിട്ടാണു വരുന്നത്‌.. ഇവിടെയുണ്ടെന്നാ അറിഞ്ഞത്‌.. നിങ്ങൾ ഒരു സ്ത്രീ ആയത്‌ കൊണ്ടാണു ഇങ്ങനെ മര്യാദയിൽ സംസാരിക്കുന്നത്‌.. "
കാർത്തിക ഒന്ന് അകത്തേക്ക്‌ നോക്കി..


" സാറെ എന്താ അവളുടെ പ്രശ്നം.. ഇന്നലെ അവളുടെ അനിയത്തീടെ ശവടക്ക്‌ കഴിഞ്ഞേയുള്ളു... അവളൊരു പാവമാ.. അവൾക്കിപ്പൊന്നിനും വയ്യാ..എന്താ കാര്യം ന്നോട്‌ പറഞ്ഞോ സാറേ.."
"നിങ്ങൾക്ക്‌ പറഞ്ഞാ മനസ്സിലാവില്ലേ..ബാസിമയുടെ പേരിൽ ഒരു കേസുണ്ട്‌.. അത്‌ പറയാനാ വന്നത്‌, വനിതാ പോലീസില്ലാത്തത്‌ കൊണ്ടാണു കൂട്ടിക്കൊണ്ടുപ്പോകാത്തത്‌.. അവരോട്‌ ഉടനെ സ്റ്റേഷനിൽ ഹാജരാകാൻ പറയണം.."
"അതിനവളെന്ത്‌ തെറ്റാ ചൈതത്‌.. "
"അതൊക്കെ സ്റ്റേഷനിൽ വന്നാ പറയ്യാ.. ഇനി വനിതാ പോലീസിനെയും കൊണ്ട്‌ പിടിച്ച്‌ കൊണ്ടുപോകേണ്ട ഗതി വർത്തരുത്‌.. പറഞ്ഞില്ലന്ന് വേണ്ടാ.. കേസിത്തിരി ഗുരുതരമാണു.."
ഇതും പറഞ്ഞ്‌ പോലീസുകാർ ജീപ്പിൽ കയറി പോയി. കാർത്തിക ചവിട്ടിൽ പടിയിൽ എന്താ കാര്യമെന്നറിയാതെ ആകെ പരിഭ്രമിച്ച്‌ ഇരിന്നു.. ഈ അവസ്ഥയിൽ എങ്ങിനെയാ ബാസിമാട്‌ പറയുക എന്ന സങ്കടത്തിലായി കാർത്തിക..
അകത്തെ മുറിയിൽ ക്ഷീണിച്ച്‌ കിടക്കുന്ന ബാസിമയുടെ അടുത്ത്‌ കാർത്തിക ചെന്നിരിന്നു..
" ബാസിമ... "
ബാസിമ എഴുന്നേറ്റിരിന്നു..
"നിന്നെ തിരക്കി പോലീസ്സ്‌ വന്നു, ഇക്കൊന്നും മനസ്സിലാകുന്നില്ല.. "
ബാസിമയുടെ മുഖത്ത്‌ ഭയത്തിൻറെ നിഴലാട്ടം..
" എന്തിനാ ,..അതിനു ഞാനെന്താ ചൈതത്‌ .."
"അറിയില്ല.. അവരൊന്നും പറഞ്ഞില്ല..അവർക്ക്‌ ആളുമാറിയതാകും.. അതല്ലാ അയാളുമായി ഇനിയെന്തെങ്കിലും പ്രശ്നമുണ്ടോ..?"
"എന്ത്‌ പ്രശ്നം.. അയാൾ മൊയി ചെല്ലീലേ.. പിന്നെ കേസ്സ്‌ കൊടുക്കാണെങ്കി ഞാൻ അയാൾക്കെതിരെല്ലേ കൊടുക്കേണ്ടത്‌.. അയാളല്ലേ..ന്റെ ബുഷറയെ..."
ബാസിമ പറഞ്ഞ്‌ നിർത്തി.
"നിങ്ങടെ വിവാഹമോചനവുമായി ബെന്ധപ്പെട്ടെന്തെങ്കിലും..."
"ഞങ്ങളെ മതത്തിലു മൊയി ചൊല്ലിയാ ചൊല്ലി, പിന്നെ അവരുമായി ഒന്നും ഉണ്ടാവൂലാ.. ക്ക്‌ ന്റെ പ്ണ്ടം പണമൊക്കെ കിട്ടാണ്ട്‌ ,അത്‌ മാമായാണു വാങ്ങിത്തരാന്ന് ഏറ്റിട്ട്ള്ളത്‌.."
"എന്തായാലും നീയൊന്ന് പോയി നോക്ക് ..മക്കളെ ഞാൻ നോക്കിക്കോളാം ..ആ സഖാവിനെം വിളിച്ചോ ..."
ബാസിമ സ.കോയാമൂനെയും കൂട്ടി പോലീസ് സ്റ്റേഷനിലിലേക്ക് പോയി ..അവിടെ എത്തും വരെ എന്താണ് കേസെന്ന് അവർക്ക് രണ്ട് പേർക്കും അറിയില്ലായിരുന്നു ..യാത്രയിലുടനീളം സ.കോയാമു ബാസിമയെ സമാധാനിപ്പിച്ചു .
അവർ പോലീസ്സ്റ്റേഷനിലിലേക്ക് കയറി ചെന്നു ...(തുടരും ..)

Tuesday, February 11, 2014

ഭാഗം ഇരുപത്തിയാറ് ,


ആ കാഴ്ച്ച കണ്ട് ബാസിമ ഞെട്ടി !!!... ബുഷറ മണ്ണെണ്ണ എടുത്ത് തലയിൽ ഒഴിച്ച് തീ കൊളുത്തി .. ഒരു വലിയ നിലവിളിയോടെ അവളുടെ ശരീരത്തെ തീ കെട്ടിപ്പുണർന്നു ..
"ൻറെ മ്മാ .........................."
ബാസിമ അട്ടഹസിച്ച് ഓടിയടുക്കുമ്പോഴേക്കും ബുഷറയുടെ ശരീരമാകെ തീ ആളിപടർന്നു ... ബാസിമാക്ക് പിന്നെ ഒന്നും കാണാൻ കഴിയാത്തപൊലെയായി ...അവൾ ബോധം നഷ്ടപ്പെട്ട് നിലത്ത് വീണു ... നാട്ടുകാർ നിലവിളികേട്ട് ഓടിക്കൂടി ...................
ബാസിമാക്ക് ബോധം വരുമ്പോൾ അവൾ ഹോസ്പിറ്റൽ കിടക്കയിലാണ് ..അവൾക്ക് ചുറ്റും സ.കോയാമു ,മാമ കുഞ്ഞാവ മറ്റു ചില അടുത്ത ബന്ധുക്കൾ ..... എല്ലാവരെയും കണ്ടപാടെ ബാസിമ ഉറക്കെ കരഞ്ഞ് ബെഡ്ഡിൽ നിന്ന് എണീ ക്കാൻ ശ്രമിച്ചു .. അപ്പോഴേക്കും എല്ലാവരും കൂടി പിടിച്ച് കിടത്തി..
"ൻറെ ബുഷറാക്ക് ന്തുപറ്റി ...ക്ക് അവളെ കാണണം ...ക്ക് കാണണം ..."
"മോളെ യ്യ് സമാധാനിക്ക് അവൾക്കൊന്നും പറ്റിയിട്ടില്ല ...ദേഹം പോള്ളിയിണ്ടന്നുള്ളൂ .... യ്യ് ആദ്യം ഒന്ന് അടങ്ങ്‌ .....ഒന്നൂല്ലാ .."
സ.കോയാമു  ബാസിമയുടെ   അടുത്തിരിന്ന് സമാധാനിപ്പിച്ചു ..ബാസിമ ക്ഷീണം കൊണ്ട്  അങ്ങനെ മയങ്ങിപ്പോയി .
ആശുപത്രിയിൽ സ.കോയാമും സഖാക്കളും പിന്നെ ബാസിമയുടെ പുതിയ അയൽവാസികളും മറ്റുമായി കാര്യങ്ങൾക്കെല്ലാം ഓടി നടന്നു . ബഷീറും നാസറും വിവരം അറിഞ്ഞിട്ടില്ല . എന്തുവേണമെന്ന ആലോചനയിലാണ് സ.കോയാമും മാമ കുഞ്ഞാവയും .
ബുഷറ മരിച്ചില്ലെങ്കിലും അവളുടെ ശരീരം എഴുപത്‌ ശതമാനവും കത്തിയെരിഞ്ഞിരുന്നു.. അവൾ രക്ഷപ്പെടാൻ സാധ്യത വളരേ കുറവാണെന്ന് ഡോക്ടമാർ അറിയിച്ചപ്പോൾ മാമ കുഞ്ഞാവ നാസറിനേയും ബഷീറിനേയും വിവരം അറിയിച്ചു. അവർ വന്നപ്പോൾ ബാസിമ കുറച്ച്‌ ഉഷാറായി. അവളും രണ്ട്‌ സഹോദരന്മാരും ബുഷറയുടെ അടുത്ത്‌ തന്നെയിരിന്നു.. ഉറക്കവും ഊണുമില്ലാതെ..
കാദറും നബീസുമ്മയും ബുഷറയെ കാണാൻ ആശുപത്രിയിലെത്തി.. ബാസിമാക്ക്‌ അത്‌ താങ്ങാവുന്നതിലും അപ്പുറമായിരുന്നു..എല്ലാവരും അവിടെ ഉള്ളത്‌ കൊണ്ട്‌ ഒന്നും മിണ്ടാതെ ബാസിമ അപ്പുറത്തേക്ക്‌ എണീറ്റുപോയി. അവൾ നെഞ്ചത്ത്‌ കൈ അമർത്തിപ്പിടിച്ച്‌ പൊട്ടിക്കരഞ്ഞു.. സങ്കടം അവളുടെ ഹൃദയത്തെ തകർത്ത്‌ കളയുമോ എന്നവൾ ഭയപ്പെട്ടു..

കാദറും നബീസുമ്മയും പുറത്ത്‌ നിന്ന് ബുഷറയെ കണ്ടു.. ബുഷറ വേദനകൊണ്ട്‌ കരയുന്നത്‌ കണ്ടിട്ടും ഒരു കുറ്റബോധവും കാദെറെന്ന ആ കാട്ടാളനു തോന്നിയില്ല.. നബീസുമ്മയും കാദറും ബാസിമയെ കുറ്റപ്പെടുത്തി സംസാരിച്ചു.. അവർ തിരിച്ച്‌ പോകുന്നത്‌ വരെ എല്ലാവേദനയും കടിച്ചമർത്തി ബാസിമ മാറിനിന്നു കരഞ്ഞു.
ദിവസം രണ്ടുമൂന്നു കടന്നു പോയപ്പോൾ ബുഷറയുടെ  നില വഷളായിത്തുടങ്ങി . ശരീരത്തിൽ നിന്നും നീരൊലിക്കാൻ തുടങ്ങി . അവൾ വേദനകൊണ്ട് പുളയുന്നത് ബാസിമാക്ക് കണ്ണീരോടെ നോക്കി ഇരിക്കേണ്ടി വന്നു .ഏഴാം നാൾ ബുഷറ ലോകത്തോട് വിടപറഞ്ഞു .. 
ബാസിമ ആകെ തളർന്നു ..അവൾക്ക് കരയാൻ കണ്ണുനീരില്ലാത്ത അവസ്ഥയിലായി . 
പോസ്റ്റ്‌ മോട്ടം കഴിഞ്ഞ് ബുഷറയുടെ മയ്യത്ത് (ശവശരീരം )നിലവിളിയോടെയാണ് ബാസിമ സ്വീകരിച്ചത് .ആ  കാഴ്ച്ച ആരുടേയും കണ്ണുനിറക്കുന്നതായിരുന്നു . മൃതദേഹം ബാസിമ  പുതിയ വീട്ടിലേക്ക് കൊണ്ടുപോയി . ആ വീട്ടിൽ ആളുകൾ നിറഞ്ഞു ..ബന്ധുകാരും നാട്ടുകാരും ..പക്ഷെ....!! പാത്തുട്ടി എളേമ മാത്രം വന്നില്ല .. അത് ബാസിമാക്ക് കൂടുതൽ    വേദന നൽകി ..ആശ്വാസ വാക്കുകളുമായി കാർത്തിക ഉണ്ടായിരുന്നെങ്കിലും "ഞങ്ങൾ ആരുമില്ലാത്തവരായിപ്പോയല്ലോ " എന്ന് നെഞ്ചത്തടിച്ച് കരഞ്ഞ്  നിലവിളിച്ചു ബാസിമ ... 
അതിനിടെ ബുഷറയുടെ മൃതദേഹം  മറവു ചെയ്യാൻ ആ നാട്ടിലെ പള്ളി അധികാരികൾ സമ്മതിച്ചില്ല !!. 
സ.കൊയാമും മറ്റുചില നാട്ടുകാരും ഇടപെട്ടെങ്കിലും ആത്മഹത്യ ചെയ്ത ഒരു പെണ്ണിനെ തങ്ങളുടെ മഹല്ലിൽ മറവു ചെയ്യാൻ അനുവദിക്കില്ലന്ന് പള്ളി ഭാരവാഹികൾ വാശിപിടിച്ചു . മാത്രവുമല്ല  ബാസിമയുടെ വീട് ആ മഹല്ലിൽ പുതുതാണെന്നും അവർക്ക് മഹല്ലുമായി  ബന്ധമില്ലന്നും അവർ അറിയിച്ചു . സ.കൊയാമു ആ പറഞ്ഞവൻറെ കുത്തിനു പിടിച്ചു ...
"അകത്ത് ഒരു പെണ്ണിൻറെ മയ്യത്ത് കെടക്ക്ണ്ട് ...ഇല്ലെങ്കി ഈ മുറ്റത്ത് അൻറെ തല വീണേനെ കള്ളപ്പന്നി ....കോയാമൂന് പള്ളിയും മഹല്ലും ഒക്കെ കണക്കാ.."
അധികം ഒരു സീനിണ്ടാക്കാതെ സ.കോയാമു വിഷയം അവിടെ അവസാനിപ്പിച്ചു . 
ഈ വിവരം അറിഞ്ഞ ബാസിമ പാത്തുട്ടി എളേമയുടെ വീട്ടിലേക്ക് ഓടി ... ബാസിമ ആ വീട്ടിൽ കയറിച്ചെല്ലുമ്പൊൾ പാത്തുട്ടി എളേമ ഇരിന്ന് സിനിമ കാണുകയായിരുന്നു .. ബാസിമാക്ക് വാക്കുകൾ പുറത്ത് വന്നില്ല .. ഇടറുന്ന ശബ്ദത്തോടെ ബാസിമ എളേമയോട് കരഞ്ഞു പറഞ്ഞു ..
"ൻറെ ബുഷറാടെ മയ്യത്ത് അവടെ ഖബറടക്കാൻ പറ്റൂലത്രേ ..ഇബട്ക്ക് കൊണ്ട് വരട്ടേ ..മയ്യത്ത് അങ്ങനെ കെടത്താൻ പറ്റില്ലാ .."
പക്ഷെ എളേമ അതിനു സമ്മതിച്ചില്ല ..ബാസിമ ഒന്നും പറയാതെ മനസ്സ്കൊണ്ട് ശപിച്ച് തിരിച്ച് വീട്ടിലേക്കോടി .. ...............(തുടരും )