Friday, January 3, 2014

ഭാഗം പത്തൊമ്പത് ,

സ. കോയാമു ജീപ്പിൻറെ കമ്പിയിൽ  തൻറെ  കൈകൾ മുറുകെ പിടിച്ചു .ദേഷ്യം അടങ്ങാത്തവനെ പോലെ..... പിന്നെ കുറച്ച് സമയം തലതാഴ്ത്തിനിന്നു .
"ന്തായാലും ..കഴിഞ്ഞത് കഴിഞ്ഞു ...ഇതോണ്ട് ഓളെ ജീവിതം നന്നാവാണെങ്കിൽ ആവട്ടെ ..ഇനി എന്തെങ്കിലുമുണ്ടായാൽ ......."
സ.കോയാമു പറഞ്ഞ് നിർത്തി . ജീപ്പ് പുകതുപ്പിക്കൊണ്ട്  പാഞ്ഞു . കോയാമു  ഒന്നുമറിയാത്തപോലെ തോളിലെ മുണ്ടെടുത്ത് ഒന്ന് കുടഞ്ഞ്‌ തോളിലിട്ട് രണ്ടുഭാഗവും ഒന്ന് നോക്കി ആശുപത്രിയിലേക്ക് കയറിപ്പോയി .
                       ബാസിമ ഗർഭിണിയായത് കൊണ്ട് അധികം ദിവസം കാദറിന്റെ കൂടെ ആശുപത്രിയിൽ നിൽക്കാൻ ബാസിമാക്ക് കഴിഞ്ഞില്ല .അവൾ മാമ കുഞ്ഞാവയുടെ വീട്ടിലേക്ക് തന്നെ തിരിച്ച് പോയി .അവിടെ പോകാൻ ബാസിമാക്ക് മനസ്സില്ലെങ്കിലും താൻ ഗർഭിണിയായത് കൊണ്ടും കുഞ്ഞുള്ളത് കൊണ്ടും അവൾ എല്ലാം സഹിച്ച് അവിടെത്തന്നെ നിന്നു .  
ബഷീറും നാസറും ബുഷറയും ഇടക്ക് തന്നെ കാണാൻ മാമയുടെ വീട്ടിൽ വരുമ്പോഴാണ് ബാസിമാക്ക് ആകെയുള്ള ഒരു സമാധാനം ഉണ്ടായിരുന്നത് . മാമയുടെ വീട്ടിലായിട്ടും ചെക്കപ്പിനും മറ്റും ആശുപത്രിയിൽ പോകാൻ ബാസിമാക്ക് കഴിഞ്ഞിരുന്നില്ല . അമ്മായിയുടെ പെരുമാറ്റം ബാസിമയെ വല്ലാതെ വേദനിപ്പിച്ചിരുന്നു .
ഇതിനിടെ ബാസിമാക്ക് എട്ടാമാസമായപ്പോൾ കാദറും നബീസുമ്മയും ബാസിമയെ കാണാൻ മാമ കുഞ്ഞാവയുടെ വീട്ടിൽ വന്നു. നബീസുമ്മയും കാദറും ബാസിമയെ കൂട്ടിക്കൊണ്ടുപോകാൻ വന്നതായിരുന്നു .അവരുടെ സംസാരത്തിലും പെരുമാറ്റത്തിലും ഒരുപാട് മാറ്റം വന്നതായി ബാസിമാക്ക് തോന്നിയെങ്കിലും അവരോടൊപ്പം പോകാൻ ബാസിമ തയ്യാറായില്ല .തൻറെ തലയിൽനിന്ന് ഭാരം ഒഴിവാക്കാനാണെന്ന് തോന്നിപ്പിക്കും വിധം അമ്മായി ബാസിമയോട് പോകാൻ നിർബന്ധിച്ചു . കാര്യം ബാസിമാക്ക് മനസ്സിലായെങ്കിലും കാദറിന്റെ വീട്ടിലേക്ക് ഇനി പോകില്ലന്ന ഉറച്ച തീരുമാനത്തിൽ അവൾ വിസമ്മതിച്ചു . ബാസിമാടെ ഇഷ്ടത്തിനപ്പുറം  ഒന്നുമില്ലന്ന ഉറച്ച തീരുമാനത്തിൽ മാമ കുഞ്ഞാവയും നിന്നു .നബീസുമ്മയും കാദറും നിരാശരായി മടങ്ങി .ബാസിമാടെ പ്രസവം ഏറ്റെടുക്കേണ്ടി വരുമോ എന്ന ചിന്ത അമ്മായിയുടെ മനസ്സിൽ നീറാൻ തുടങ്ങി .അത് ബാസിമയോടുള്ള പെരുമാറ്റത്തിൽ തെളിഞ്ഞു നിൽക്കുകയും ചെയ്തു . സഹിക്കാൻ പറ്റാതായപ്പോൾ ബാസിമ ഒരു ദിവസം ഡോക്ടറെ  കാണാനെന്നും പറഞ്ഞ് നേരെ കൂട്ടുകാരി കാർത്തികയുടെ വീട്ടിലേക്ക് പോയി .അവിടെ അവൾ സുരക്ഷിതയായിരുന്നു .
"ഇപ്പെഴെങ്കിലും അണക്കിത്  തോന്നിയത് നന്നായി ..എത്രകാലായി അന്നെ ഞാൻ വിളിക്കണത് ...ഇനി  ഇവിടന്ന് ഇയ്യെവിടെക്കും പോണ്ടാ ...അന്റെ കാര്യം നോക്കാള്ള സമ്പത്തൊക്കെ  ഇക്കിണ്ട് ..ൻറെ കെട്ടിയോനോട് ഞാനെല്ലാം പറഞ്ഞിട്ടുണ്ട് ..മൂപ്പർക്കും സന്തോഷായി ..."


കാർത്തികയുടെ സ്നേഹം കണ്ടപ്പോൾ ബാസിമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി .
"എല്ലാരും ഉണ്ടായിട്ടും ഇങ്ങനെ ആരാരുമില്ലതെ ജീവിക്കണത് വലിയ സങ്കടള്ള കാര്യാ കാർത്തികെ .. അത് അനുഭവിച്ചോർക്കെ അറിയൂ ..."
"കഴിഞ്ഞത് കഴിഞ്ഞു ..ഇനി ഇങ്ങനെ വേവലാതിപ്പെടെണ്ടാ ..നിനക്കിപ്പോ മാസം എട്ട് കഴിഞ്ഞു  അത് മറക്കണ്ട ...എന്താ നിൻറെ കോലം കാണുന്നത് ..ഒരു കുഞ്ഞിനെ പ്രസവിക്കണ്ടേ ..."
"അതൊന്നും ഞാനിപ്പോ ചിന്തിക്കാറില്ല ...ആരോ ചാവി തിരിച്ചുവിട്ട ഒരു കളിപ്പാട്ടം പോലെ ഞാനിങ്ങനെ ജീവിക്കുന്നൂന്നു മാത്രം ...മാത്രല്ല അന്നത്തെ സംഭവത്തിൽ ന്നെ കസാരെടെത്ത് തച്ചത് ൻറെ വയറ്റില് കൊണ്ടീണ്ട് ...ഐലെങ്ങാനം കുട്ടിക്കെന്തേലും പറ്റീട്ടുണ്ടോന്ന് ഒരു ബേജാറണ്ട് ..."
  "അതൊന്നും സംഭവിക്കില്ല ബാസിമാ ..  "
                കാർത്തികയുടെ സ്നേഹവാക്കുകൾ ബാസിമയെ സമാധാനത്തിലാക്കി .... ദിവസങ്ങൾ എണ്ണി ബാസിമ ഇരിന്നു .. അവൾക്ക് സുരക്ഷയും സമധാനവും സ്നേഹവും നൽകി കാർത്തികയും . തനിക്ക് വേണ്ടി കാർത്തിക ബുദ്ധിമുട്ടുന്നത് കാണുമ്പോൾ ബാസിമാക്ക് അതും ഒരു സങ്കടമായിരുന്നു . വയ്യെങ്കിലും തന്നെക്കൊണ്ടാകുന്ന സഹായമെല്ലാം ബാസിമ കാർത്തികക്ക് ചെയ്തുകൊടുക്കും . ഭാരമുള്ള പണികളെടുക്കാൻ കാർത്തിക ബാസിമയെ അനുവദിക്കാറില്ലെങ്കിലും ബാസിമ എല്ലാം കണ്ടറിഞ്ഞു ചെയ്തു .
"ന്താ ബാസിമാ യ്യ് കാട്ടണ് ...ഇയ്യെന്തിനാ മുറ്റടിക്ക്ണ് ...ഇയ്യ് പോയി കുളിച്ചേ ...ഇതൊക്കെ ഞാൻ ചെയ്തോളാം ..."
കാർത്തിക മുറ്റമടിച്ചിരുന്ന ബാസിമയുടെ കയ്യിൽ നിന്ന് ചൂല് പിടിച്ച് വാങ്ങി   കുളിക്കാനായി പറഞ്ഞു വിട്ടു . ബാസിമ പിന്നെ അധികം എതിർക്കാൻ നിൽക്കാതെ കുളിക്കാനായി തൻറെ വസ്ത്രങ്ങളെടുത്ത് ബാത്ത്റൂമിൽ കയറി . അവൾ കുളിക്കാനായി തൻറെ മാക്സിയും പാവാടയും അഴിച്ചു . അടിവസ്ത്രം അഴിച്ചു തുടങ്ങിയപ്പോൾ അവൾ ഭയന്നു ...രക്തം  ഒലിച്ചിറങ്ങുന്നു .....അടിവയറിൽ ചെറിയ വേദനയും അനുഭവപ്പെട്ട് തുടങ്ങി .. അവൾ ഒരു വിധത്തിൽ വസ്ത്രമിട്ട് ബാത്ത്റൂമിൽ നിന്ന് പുറത്തിറങ്ങി ...
"കാർത്തികാ ....കാർത്തികാ ......"
ഇടറുന്ന  ശബ്ദത്തിൽ അവൾ കാർത്തികയെ വിളിച്ചു .. വിളികേട്ട് കാർത്തിക ഓടിവന്ന് നോക്കുമ്പോൾ ബാസിമ കട്ടിലിൽ പിടിച്ച് ചുമരും ചാരി നിന്ന് കരയുന്നു ..
"ന്താ ണ്ടായേ .."
"ചോര വരണണ്ട് ...ഇക്ക് ചെറിയ വേദനേം തോന്ന്ണ്ട് .."
കാർത്തിക നോക്കുമ്പോൾ ബാസിമയുടെ മാക്സി ചോരയിൽ കുതിർന്നിരുന്നു ..  ( തുടരും )





Monday, December 30, 2013

ഭാഗം പതിനെട്ട് ,

ബാസിമയുടെ വീടിൻറെ മുറ്റത്ത് ഒരു ടാക്സി കാറ് വന്നുനിന്നു .
"മോളെ എണീറ്റ്‌ വാ ....നമുക്കൊന്ന് പോയിനോക്കാം ...കാറ് വന്നിട്ടുണ്ട് .."
മാമ കുഞ്ഞാവ ബാസിമയുടെ പുറം തടവിക്കൊണ്ട് പറഞ്ഞു . ബാസിമ കണ്ണുകൾ തുടച്ച് അവരുടെ കൂടെ കാറിൽ കയറി . കുഞ്ഞ് വല്ലാതെ കരയുന്നുണ്ടായിരുന്നു ..
"ആയിനെന്തെങ്കിലും കൊടുത്താ ...."
മുൻസീറ്റിലിരുന്ന സ.കോയാമു പുറകിലേക്ക് തലതിരിച്ച് കൊണ്ട് ചോദിച്ചു .
"ബിസ്ക്കറ്റിണ്ട്‌ ...അത് കൊടുത്തോളാ ....അല്ല കോയാമുക്കാ ...അയാൾക്ക് എന്താ പറ്റിയെ ...."
ബാസിമ അത് ചോദിച്ചപ്പോൾ ആരും ഒന്നും മിണ്ടിയില്ല .. കുറച്ച് നേരത്തെ നിശബ്ദതക്കൊടുവിൽ സ.കൊയാമു പുറത്തേക്കും നോക്കിയിരിന്ന്കൊണ്ട് പറഞ്ഞു .
"ഓനെ ആരൊക്കെയോ ചേർന്ന് വെട്ടിയതാ ..."
സ.കോയാമു അത് പറഞ്ഞപ്പോൾ ബാസിമ ഞെട്ടി ...അവളുടെ ചുണ്ടുകൾ വിറച്ചു .
"ൻറെ ബദരീങ്ങളെ ....വെട്ടീന്നാ ...ഞാനെന്തായീ കേക്കണ് ...ആരാ ഒലെ വെട്ടിയത് ..? ..............................എന്തിനാ വെട്ടിയത്....?"
"മോള് ബേജാറാവേണ്ടാ...കാര്യായിറ്റൊന്നുണ്ടാവില്ല ...ആരെങ്കിലും ആള് മാറി ചൈതതാവും ..അല്ലാണ്ട് ഓൻക്കിപ്പാരാ ശത്രുക്കള് ള്ളേ ....."
കാറിൽ  ബാസിമയുടെ തേങ്ങൽ മാത്രമായി . ബിസ്ക്കറ്റ് കഴിച്ച് മോള് ബാസിമയുടെ മാറോട് പറ്റിക്കിടന്നുറങ്ങി .
"ന്നലെ അങ്ങാടിയിലിട്ടു വെട്ടിയ ആളെപറ്റിയാ ങ്ങള് പറേണത് ..."
എല്ലാം   കേട്ട്കൊണ്ടിരുന്ന  ഡ്രൈവർ സംശയത്തോടെ ചോദിച്ചു.
"ഉം ..."
സ.കോയാമു ഒന്ന് മൂളി .
"ആ ..അത് പാർട്ടിക്കാർ വെട്ടിയതാ ..."
"ആണോ ..ന്നാ ആളുമാറിയതൊന്നുമാവില്ല ,ഉന്നം വെച്ചതെന്നാവും ....ല്ലേ കോയാമോ ...."
മാമ കുഞ്ഞാവയുടെ വാക്കിന് മറുപടി കൊടുക്കുമ്പോഴേക്കും അവരുടെ കാറ് ആശുപത്രിയുടെ പടികയറി .
എല്ലാവരും ഇറങ്ങിയിട്ടും ബാസിമ ഇറങ്ങാൻ മടികാണിച്ചു .
"വാ മോളെ ...ഇയ്യെന്താ ഇറങ്ങാത്തെ ..."


"ൻറെ കയ്യും കാലും വെറക്ക്ണ് മാമാ ..."
"അങ്ങനെ പറഞ്ഞാലെങ്ങനാ മോളേ ...യ്യിങ്ങണ്ടിറങ്ങ് ..."
ശരീരമാസകലം വിറച്ച് ഹൃദയമിടിപ്പോടെ ബാസിമ കാറിൽ നിന്നിറങ്ങി .അവർ കാദറിനെ കിടത്തിയ മുറിയിലേക്ക് പോയി .അവിടെ സുഹറയും നബീസുമ്മയും കോളേജിൽ പഠിക്കുന്ന സഹോദരിയും കരഞ്ഞുകൊണ്ടിരിപ്പുണ്ട് .ബാസിമയെ കണ്ടപാടെ നബീസുമ്മ ഉറക്കെ കരഞ്ഞു ..
"മോളേ ...ൻറെ മോനെ കണ്ടായ്യ്‌ ....അന്നെ വേദനിപ്പിച്ചതിന് പടച്ചോൻ തന്നതാ .."
അത് കേട്ടപ്പോൾ ബാസിമയും ഉറക്കെ കരഞ്ഞു .ബാസിമയും നബീസുമ്മയും തമ്മിൽ കെട്ടിപ്പിടിച്ചു .
"മോള് പോയി ഓനെ കണ്ടിട്ട് വാ .."
നബീസുമ്മ തേങ്ങി കരഞ്ഞ്കൊണ്ട്  പറഞ്ഞു . ബാസിമ കണ്ണും മുഖവും തുടച്ച് കാദറിനെ കിടത്തിയ മുറിയിൽ കടന്നു . നെഞ്ചിലും തലക്കും വെട്ടുകൊണ്ട്‌ കിടക്കുന്ന കാദറിനെ കണ്ടപ്പോൾ ബാസിമ ഉറക്കെ കരഞ്ഞു .കാദറിന്റെ അടുത്ത് പോകാതെ ചുമരിൽ മുഖം ചേർത്ത് വെച്ച് നിന്നു .
"ബാ..സി..യേ ..."
നേർത്ത ശബ്ദത്തിൽ കാദർ ബാസിമയെ വിളിച്ചു .
അവൾക്കപ്പോഴും കാദറിന്റെ മുന്നിൽ ചെന്ന് നിൽക്കാൻ പേടിയായിരുന്നു .
"ഞാനിങ്ങനെ ..കെടക്ക്ണ് കാണാൻ നല്ല ശേലുണ്ടല്ലേ ...അടുത്ത് വാ .."
കാദർ ബാസിമയെ കൈകൊണ്ട് മാടി . ബാസിമ പതിയെ കാദറിന്റെ അടുത്ത് ചെന്ന്നിന്നു .
"മോളെന്ത്യെ ...."
"മാമാടെ കയ്യീണ്ട് ...."
കാദർ കൈ സാവദാനം ഉയർത്തി ബാസിമയുടെ കയ്യിൽ പിടിച്ചു .
"അൻറെ ശാപാവും ഇക്കിങ്ങനെ ...."
കാദറിന്റെ കണ്ണുകൾ നിറഞ്ഞു .ബാസിമ കാദറിന്റെ അടുത്തിരിന്നു കരഞ്ഞു .
ഇതിനിടെ പുറത്ത് ഒരു ബീഡിയും വലിച്ച് സ.കോയാമു അടുത്തുള്ള  പെട്ടിക്കടയുടെ മുന്നിൽ നിൽപ്പുണ്ടായിരുന്നു . റോഡിൻറെ അങ്ങേ ഭാഗത്ത് ഒരു ജീപ്പ് വന്ന്നിന്നു . സ.കോയാമു ആ ജീപ്പിനടുത്തേക്ക് പോയി . നാല് പേരുണ്ടായിരുന്നു ആ ജീപ്പിൽ . സ.കോയാമു നാലുപാടും ഒന്ന് കണ്ണോടിച്ച്  ജീപ്പിനുള്ളിലേക്ക് തലയിട്ടു .
"ആ പന്നി മയ്യത്തായില്ലാലേ ....."  
                                                                                                           (തുടരും )