Saturday, November 9, 2013

ഭാഗം രണ്ട് .,

"ബാസിമ എന്തേ തനിച്ച്ചിരിക്ക്ണ് ..മോളു കരയാണോ ."
സ്നേഹം മാത്രം മനസ്സിൽ നിറച്ചുള്ള അനാഥാലയത്തിലെ അമ്മ ബാസിമയുടെ അടുത്തിരുന്നു . "ഉപ്പയെ കാണാൻ പോണോ .." അമ്മയുടെ ചോദ്യത്തിനു മറുപടി കൊടുക്കാതെ കൈകൾ മുകത്ത് ചേർത്ത് വെച്ച് കരഞ്ഞ്കൊണ്ട് അവൾ ഓടി .
ബാസിമയും സഹോദരങ്ങളും അനാഥാലയത്തിൽ നന്നായി പഠിച്ചു . മാസം മാസം കുട്ടികൾക്കുള്ള ചിലവ് കാശ് ഉമ്മ അയച്ചു കൊടുക്കും . ഇടക്ക് ഒരുകത്തും വല്ലപ്പോഴും ഒരു ഫോണും .. ഉമ്മയുടെ സംരക്ഷണവും ലാളനയും സ്നേഹവും അതിലോതിങ്ങി .ബാസിമ ആരോടും സങ്കടം പറഞ്ഞില്ല . ഞങ്ങൾക്ക് വേണ്ടിയല്ലേ ഉമ്മ അന്യനാട്ടിൽ കഷ്ടപ്പെടുന്നത് എന്നോർത്ത് അവൾ സമാധാനിക്കും . ബാസിമയുടെ ഉമ്മയുടെ കുടുംബക്കാർ സാമാന്യം സമ്പത്തുള്ളവരാണെങ്കിലും അവരാരും തന്നെ സഹായത്തിന് വന്നില്ല !.
ഇടക്ക് രണ്ട് പ്രാവിശ്യം ഉമ്മ ഗൾഫിൽ നിന്ന് വന്നപ്പോൾ കുട്ടികളുമായി കുടുംബങ്ങളിൽ മാറി മാറി നിന്നിരുന്നു . പക്ഷെ അതിലും നല്ലത് അനാഥാലയം തന്നെ എന്ന് ബസിമാക്ക് തോന്നി .അത്ര മോശമായിരുന്നു അവരുടെ പെരുമാറ്റം . ഉമ്മക്കും അത് മനസ്സിലായെങ്കിലും വേറെ നിവർത്തിയില്ലാതെ എല്ലാം സഹിച്ചു .
  ബാസിമ പത്താം ക്ലാസ്സിലും ഒരു സഹോദരൻ ബഷീർ എട്ടിലും ,മറ്റൊരു സഹോദരൻ നാസർ ആറിലും ഇളയ സഹോദരി ബുഷറ അഞ്ചാം ക്ലാസ്സിലും പഠിക്കുന്ന കാലം .ആയിടെ ഉമ്മ വന്നപ്പോൾ ഒരു വാടക വീടെടുത്ത് കുട്ടികളെ അനാഥാലയത്തിൽ നിന്നും കൂട്ടി കൊണ്ട് വന്നു . ബാസിമയും സഹോദരങ്ങളും ഏറെ സന്തോഷിച്ചു .ഉമ്മ അഞ്ചാറുമാസം നാട്ടിൽ തങ്ങളോടൊത്ത് ഉണ്ടാകുമെന്നറിഞ്ഞപ്പോൾ ആ കുഞ്ഞു മനസ്സുകൾക്ക് സന്തോഷം അടക്കാനായില്ല . പക്ഷെ ഉമ്മയുടെ വരവിൻറെ ഉദ്ദേശം ബാസിമ അറിഞ്ഞപ്പോൾ അവളുടെ സന്തോഷം എരിഞ്ഞമർന്നു . അവളുടെ മനസ്സ് പിടഞ്ഞു ...(തുടരും )

ഭാഗം ഒന്ന് ,

              'മനസ്സ്' എന്ന അനാഥാലയത്തിലെ മരച്ചുവട്ടിൽ നിന്നാവട്ടെ ഈ കഥയുടെ തുടക്കം . കാരണം അനാഥാലയത്തിലെ രണ്ടായിരത്തോളം കുട്ടികളിൽ നിന്ന് വേറിട്ട്‌ ആ  മരച്ചുവട്ടിൽ തനിച്ചിരിക്കുന്ന  ബാസിമ എന്ന പതിമൂന്ന് കാരിയുടെ ജീവിത കഥയാണിത്  . അനാഥാലയത്തിൽ ബാസിമ തനിച്ചല്ല ,രണ്ട് സഹോദരന്മാരും ഒരു സഹോദരിയും ഉണ്ട് .ഇവർ ഉപ്പയും ഉമ്മയും ജീവിച്ചിരിക്കെ വിധിയുടെ വികൃതിക്ക് ഇരയായി അനാഥരായവരാണ് .
ഒർമ്മവെച്ചകാലം മുതൽ ബാസിമാക്ക് സങ്കടങ്ങൾ മാത്രമാണ് . ഉമ്മയുടെയും ഉപ്പയുടെയും വഴക്കുകൾ കണ്ടാണ്‌ ബാസിമ വളർന്നത് .ഉപ്പ പാർട്ടിക്ക് വേണ്ടി കൊല്ലാനും ചാകാനും നടക്കുന്ന ആളായിരുന്നു .കയ്യിലെ പണമെല്ലാം പാർട്ടിക്ക് വേണ്ടി ചിലവഴിച്ചു .കുടുംബം നോക്കാതെ പാർട്ടി നോക്കിയപ്പോൾ ഉമ്മ എതിർത്തു . അത് വഴക്കായി . പലദിവസങ്ങളിലും ഉപ്പ ഉമ്മയെ ദ്രോഹിക്കുന്നത് നിസ്സഹായാകരായി ബാസിമയും സഹോദരങ്ങളും നോക്കിയിരിന്നിട്ടുണ്ട് . വഴക്ക് അവസാനം അവരുടെ വിവാഹ മോചനത്തിൽ എത്തി . ഉപ്പയും ഉമ്മയും വേർപിരിഞ്ഞപ്പോൾ ഉമ്മാക്ക് മക്കളെ നോക്കാൻ കഷ്ടപ്പെടേണ്ടി വന്നു .ഒടുവിൽ വീടും നഷ്ടപ്പെട്ടപ്പോൾ മക്കളെ അനാഥാലയത്തിൽ വിട്ട് ഉമ്മ ഒരു വീട്ട്ജൊലിക്കായി ഗൾഫിലേക്ക് പോയി .ബാസിമയും താഴെയുള്ള കുഞ്ഞു സഹോദരങ്ങളും ആ അനാഥാലയത്തിൽ പഠിച്ച് വളർന്നു .
ഇന്ന് ബാസിമ മരച്ചുവട്ടിൽ തനിച്ചിരിക്കുന്നത് അവളുടെ ഉപ്പ പാർട്ടി ഓഫീസിൽ കുഴഞ്ഞ് വീണ് മരിച്ച വാർത്തയറിഞ്ഞാണ് . തങ്ങളെ അനാഥരെന്ന ഒറ്റപ്പെടലുകളിലേക്ക് വലിച്ചെറിഞെങ്കിലും ജനിപ്പിച്ച തന്തയല്ലേ എന്നോർത്ത് , സഹോദരങ്ങളെ ഒന്നും അറിയിക്കാതെ അവൾ തനിച്ചിരിന്ന് തേങ്ങി ....(തുടരും )