Thursday, September 18, 2014

ഒമ്പത്‌ (പുതിയ അനുഭവങ്ങൾ )

'അല്ലാ... എനിക്കെന്തു പറ്റി..? ഞാനെന്തിനാ അവളുടെ സന്തോഷം കാണുവാൻ വേണ്ടി വീണ്ടും വീണ്ടും ചൂയിങ്കം വാങ്ങിക്കൊടുക്കുന്നത്‌. ഒരു സമയം അവളെ കാണുന്നത്‌ പോലും ഇഷ്ടമില്ലാത്ത ഞാൻ ! , അവളുമായി സംസാരിക്കുന്നതിൽ ഒരു മനസ്സുഖം കണ്ടെത്തുന്നു. അവളുടെ മുഖം
കാണുവാൻ കണ്ണുകൾ കൊതിക്കുന്നു. അവളെ കുറിച്ചോർത്ത്‌ കിടക്കുമ്പോൾ നിലാവിലെ കുളിർക്കാറ്റ്‌ വീശിയടിക്കുന്നത്‌ പോലെ ശരീരമാസകലം ഒരു കോരിത്തരിപ്പ്‌ അനുഭവപ്പെടുന്നു. അവളുടെ സംസാരം കേൾക്കാൻ കാതോർത്തിരിക്കുന്നു. എനിക്കെന്തു പറ്റി..? ഞാൻ അവൾക്ക്‌ കീഴടങ്ങുകയാണോ..?..അതോ...എനിക്ക്‌..വല്ല.,?...

         രണ്ട്‌ ദിവസമായി ജാഫറിന്റെ മനസ്സിൽ ഓരോരോ ചിന്തകൾ കടന്ന് കൂടിയിരിക്കുകയാണു. ഉച്ച ഭക്ഷണം കഴിഞ്ഞ്‌ ഒന്ന് മയങ്ങാൻ കിടക്കുമ്പോഴാണു ഇത്തരം ചിന്തകൾ ജാഫറിനെ അലോസരപ്പെടുത്തുന്നത്‌. ഉച്ച ഭക്ഷണം കഴിഞ്ഞുള്ള ഉറക്കം തുടങ്ങിയിട്ട്‌ രണ്ട്‌ ദിവസമേ ആയിട്ടുള്ളൂ. രണ്ട്‌ ദിവസമായി ജാഫറിന്റെ ട്യൂഷൻ ക്ലാസ്സ്‌ തുടങ്ങിയിട്ട്‌. ഉച്ചവരെ ട്യൂഷനു പോയി വന്നാൽ പിന്നെ ഭക്ഷണം കഴിച്ച്‌ ഒന്ന് മയങ്ങും.

''ഹൊ ,പത്താംക്ലാസ്സുകാരന്റെ ഒരു യോഗമേ ...''
മയങ്ങാൻ കിടക്കുമ്പോൾ ജാഫർ ആരോടോന്നില്ലാതെ പറയും .
'സലീമും പത്താം ക്ലാസ്സുകാരനല്ലേ എന്നിട്ട്‌ അവനില്ലല്ലോ ഈ ട്യൂഷൻ,? '
ഈ ചോദ്യം പലവട്ടം ഉമ്മയോട്‌ ചോദിക്കാൻ വേണ്ടി ജാഫർ മനസ്സിൽ കണക്ക്‌ കൂട്ടി വെച്ചതാണു.. പക്ഷെ, ചോദിക്കാനുള്ള ധൈര്യം കിട്ടാറില്ല. അല്ലാതെ തന്നെ ഉമ്മയുടെ ചെരിപ്പോ കയ്യോ നടുമ്പുറത്ത്‌ ഇടക്ക്‌ വന്ന് വീഴാറുണ്ട്‌. പിന്നെന്തിനാ ചോദിച്ച് വാങ്ങുന്നത്‌, എന്നുള്ള ഒരു ബോധവും ധൈര്യക്കുറവിനു പിന്നിലുണ്ടായിരുന്നു.
മീറയുടെ വല്യുമ്മ തിരിച്ച്‌ പോയത്‌ അവളെ കൂടുതൽ സ്വാതന്ത്ര മുള്ളവളാക്കി. അവൾ ഇടക്കിടക്ക്‌ ജാഫറിന്റെ വീട്ടിൽ ചെല്ലാനും ടി. വി കാണാനും തുടങ്ങി. അവളുടെ കളി അധികവും ജാഫറിന്റെ വീട്ടുമുറ്റത്തേക്കായി. കൂടെ ഫാത്തിമയും നാസിയയും ഒക്കെയുണ്ടാകും.
മീറയുടെ പെട്ടന്നുള്ള പെരുമാറ്റത്തിലെ മാറ്റങ്ങൾ ജാഫറിനെ ശെരിക്കും ആശയകുഴപ്പത്തിലാക്കി. ആദ്യമൊക്കെ അവളുടെ വല്യുമ്മ തിരിച്ച്‌ പോയതിലുള്ള സന്തോഷമാണെന്നാണു കരുതിയത്‌. പിന്നെ പിന്നെ ജാഫറിന്റെ ഉള്ളിൽ മറ്റു ചില ചിന്തകളും ഉടലെടുത്ത്‌ തുടങ്ങി. തനിക്ക്‌ കാണുവാനാണു അവൾ തന്റെ വീട്ടിൽ വരുന്നതും , കളിക്കുന്നതും ചിരിക്കുന്നതും സംസാരിക്കുന്നതും എന്നൊക്കെ ജാഫർ ചിന്തിച്ച്‌ കൂട്ടി.

സ്കൂൾ തുറക്കാൻ  ഇനിയുമുണ്ട്‌ ദിവസങ്ങൾ. മീറ തിരിച്ച്‌ പോകാനും അത്രയും ദിവസങ്ങൾ ഭാക്കിയുണ്ട്‌. ജാഫറിനു എന്തോ ഒരു മനസ്സമാധാനം തോന്നി. അവളുടെ സാന്നിദ്ധ്യം വെറുപ്പോടെ കണ്ടിരുന്ന ജാഫറിനിപ്പോൾ അവളെ കാണുന്നത്‌ ഏറെ സന്തോഷമുള്ള കാര്യമാണു. അത്‌ എന്ത്‌ കൊണ്ടാണെന്ന് ജാഫറിനു എത്ര ചിന്തിച്ചിട്ടും ഒരു എത്തും പിടിയും കിട്ടിയില്ല. എന്നാലും അവൻ മീറയെ നോക്കുന്നതിലും സംസാരിക്കുന്നതിലും ചൂയിങ്കം സമ്മാനിക്കുന്നതിലും എല്ലാം ഒരു മറ എപ്പോഴും സൂക്ഷിച്ചിരുന്നു.

                      ജാഫറും സലീമും ക്രിക്കറ്റ്‌ കളിയിൽ ഇപ്പോൾ അധികം ശ്രദ്ധ കൊടുക്കാറില്ല. പകരം സലീമിന്റെ വീടിന്റെ പുറകിൽ തെക്കേ അറ്റത്തുള്ള ചെറിയ കുളത്തിന്റെ മേക്കരയിൽ സ്ഥിതി ചെയ്യുന്ന പനമരത്തിന്റെ ചുവട്ടിൽ നിന്നും പനങ്കുരു പെറുക്കിയെടുത്ത്‌ വന്ന് ജാഫാറിന്റെ കാർ പോർച്ചിലിരുന്ന് ചെറിയ കള്ളികൾ വരച്ച്‌ തായം കളിക്കലാണു പണി. തൊട്ടപ്പുറത്ത്‌ മിറ്റത്ത്‌ കളം വരച്ച്‌ മീറയും പാത്തിമ്മയും നാസിയയും കൂടി കൊച്ചംകുത്ത്‌ കളിക്കും. കളിക്കിടെ ജാഫർ മീറയെ ഇടംകണ്ണിട്ട്‌ നോക്കും പക്ഷെ നോക്കുന്നത്‌ മീറ അറിയില്ല. ഇടക്ക്‌ മീറ ജാഫറിനെ ഇടംകണ്ണിട്ട്‌ നോക്കും പക്ഷെ മീറ നോക്കുന്നത്‌ ജാഫറും അറിയില്ല. എന്നാൽ ഇടക്ക്‌ രണ്ട്‌ പേരുടെ കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടാറുണ്ട്‌. ഉടനെ തന്നെ രണ്ട്‌ പേരും മുഖം തിരിക്കും . കളിക്കിടെ നടക്കുന്ന മറ്റൊരു കളിയായി അത്‌ തുടരും.

സലീമിന്റെ വീടിന്റെ പുറകിൽ രണ്ട്‌ കുളങ്ങളുണ്ട്‌. ഒരു ചെറിയ കുളവും
ഒരു വലിയ കുളവും. വിറകുപുരക്ക്‌ പുറകിലെ കളിപ്പറമ്പും കഴിഞ്ഞ്‌ ഒരു മാട്ടമിറങ്ങി കുറച്ച്‌ താഴ്‌ന്ന ഒരു ചെറിയ പറമ്പും കഴിഞ്ഞാണു രണ്ട്‌ കുളങ്ങളും സ്ഥിതി ചെയ്യുന്നത്‌.
ചെറിയ കുളം സലീമിന്റെ വീട്ടുകാർക്ക്‌ കുളിക്കാനും അലക്കാനുമുള്ളതാണു. ചെറിയ കുളത്തിനു ചുറ്റും ഓല കൊണ്ട്‌ മറ കെട്ടിയിട്ടുണ്ട്‌. ജാഫറും ചെറിയ ചെറിയ കുളത്തിലാണു ഇടക്ക്‌ കുളിക്കാറ്. ഉമ്മയോട്‌ പുറകെ നടന്ന് കെഞ്ചി സമ്മതം വാങ്ങിയിട്ടേ ജാഫർ കുളത്തിൽ കുളിക്കാൻ പോകാറുള്ളൂ. കുളത്തിൽ കുളിച്ചാൽ അസുഖം വരുമെന്നും പറഞ്ഞ്‌ ജാഫറിനെ ഉമ്മ വിടാറില്ല.
ജാഫർ കുളിക്കുന്നുണ്ടെങ്കിൽ ചെറിയ കുലത്തിലെ കുളിക്കാറുള്ളൂ. കാരണം വലിയ കുളം തുറസ്സായതാണു. അതൊരു പൊതുകുളം പോലെയാണു. എന്നത്‌ കൊണ്ട്‌ മാത്രമല്ല , വലിയ കുളത്തിനോട്‌ ചേർന്ന് കിടക്കുന്ന കുഴികളും പൊന്തക്കടുകളുമുള്ള പറമ്പിലാണു ചിട്ടിപ്പറമ്പ്‌ കോളനിയിലെ പെണ്ണുങ്ങളും ചായക്കട നടത്തുന്ന കാർത്ത്യാനിയും തൂറാൻ വന്നിരുന്നത്‌. മഴക്കാലമായാൽ വലിയ കുളം നിറഞ്ഞ്‌ പറമ്പും കുളവും ഒന്നാകും. വലിയ കുളവും ജാഫറും തമ്മിലുള്ള അകൽച്ചക്ക്‌ ഇത്‌ തന്നെ വലിയ കാരണമായിരുന്നു.

                     
                         സലീമിന്റെ വീടിന്റെ വടക്കുപുറത്തേക്ക്‌ ജാഫർ ചെല്ലുമ്പോൾ അവിടെ ഒച്ചയും അനക്കവുമില്ലാതെ നിശബ്ദമായിരുന്നു. ട്യൂഷനു പോയ ക്ഷീണം കൊണ്ട്‌ ഉച്ച ഭക്ഷണ ശേഷം ജാഫറൊന്ന് മയങ്ങിയിരുന്നു. അതിന്റെ ഒരു വാട്ടം അവന്റെ കണ്ണുകളിൽ അങ്കുരച്ച്‌ നിന്നിരുന്നു. കണ്ണാടിക്ക്‌ മുന്നിൽ നിന്ന് മുടിയെ ചീകിയൊതുക്കാൻ പെടാപാട്‌ പെട്ടെങ്കിലും ഫലമുണ്ടായില്ല. ഉറങ്ങി എണീറ്റാൽ പിന്നെ മുടി ചീകിയൊതുക്കാൻ ജാഫറിനു ഒരൽപം ബലപ്രയോഗം നടത്തേണ്ടി വരും . എന്നിട്ടും ഫലമുണ്ടാകാറില്ല. തലമുടികൾ ജാഫറിന്റെ തലക്ക്‌ മുകളിലാണു ഞങ്ങെളെന്ന അഹംഭാവത്തോടെ എഴുന്നു നിന്നിരുന്നു.
പാന്റിന്റെ ഇരു പോക്കറ്റിലും കൈകൾ തിരുകികയറ്റി, ആളൊഴിഞ്ഞ അരങ്ങ്‌ പോലെ വിജനമായി കിടന്ന സലീമിന്റെ വടക്കുപുറത്ത്‌ നിരാശനായി നിൽക്കുമ്പോഴാണു അപ്പുറത്തെ കോമാവിൻ ചില്ലകൾ ആടിയുലയുന്നത്‌ ജാഫർ കണ്ടത്‌. ചില്ലകൾ മാത്രമല്ല , ആ ചില്ലകളിൽ തൂങ്ങിക്കിടന്ന ഊഞ്ഞാലിൽ മീറയും ആടി കളിക്കുന്നുണ്ടെന്ന് കണ്ടപ്പോൾ ജാഫറിനു സമാധാനമായി.
ജാഫർ മീറയുടെ അടുത്തേക്ക്‌ ചെന്നു. ഊഞ്ഞാലാടുന്നുണ്ടെങ്കിലും അവൾ ഊഞ്ഞാലിൽ പിടിച്ചിട്ടില്ലായിരുന്നു. അവളുടെ ഇടം കൈവെള്ളയിൽ ഉപ്പും ,വലം കയ്യിൽ കണ്ണിമാങ്ങയുമായിരുന്നു. കണ്ണിമാങ്ങ ഉപ്പും കൂട്ടി കണ്ണിറുക്കി തിന്നുന്നതിനൊപ്പം ഒരു താളത്തിൽ , എന്നാൽ സാഹസികമായി തന്നെ അവൾ ഊഞ്ഞാലിൽ ആടുന്നുണ്ടായിരുന്നു.
ജാഫറിനെ കണ്ടപ്പോൾ മീറ കണ്ണിമാങ്ങ തിന്നുന്നതിനൊപ്പം കണ്ണിറുക്കി ഒന്ന് പുഞ്ചിരിച്ചു.
"വേണാ...? "
ഉപ്പും കണ്ണിമാങ്ങയും പിടിച്ച കൈകൾ ജാഫറിനു നേരെ നീട്ടി മീറ ചോദിച്ചു. ജാഫർ തന്റെ വായിൽ വന്ന ഉമിനീരു ഇറക്കി കൊണ്ട്‌ ' വേണ്ടാ ' എന്ന അർത്ഥത്തിൽ തലയാട്ടി.

"ജാഫറേ... ന്നൊന്ന് തലക്കാമ്പുറിടോ..."

"ജാഫറാ..? "
ഒരൽപം ഗൗരവത്തിൽ ജാഫർ ചോദിച്ചു. മീറ ഒന്ന് ചിരിച്ചു.

"എടീ നിന്നേക്കാളും മൂത്തതല്ലേ..ജാഫർക്കാന്ന് വിളിക്കടീ.."

"ഓ പിന്നേ..."
മീറ മുഖം കൊണ്ട്‌ ഗോഷ്ടി കാണിച്ചു.

"ന്നൊ ന്ന് തലക്കാമ്പുറിട്ട്‌ തരാൻ പറ്റോ..? "

"എന്നെ ജാഫർക്കാന്ന് വിളിച്ചാ ഇട്ട്‌ തരാ.."

"ഉം ശെരി, ജാഫർക്കാ...ഒന്ന് തലക്കാമ്പുറിട്ട്‌ തരോ.."
മീറ അതൊന്ന് കളിയാക്കുന്ന രീതിയിലാണു പറഞ്ഞത്‌.

"ഓക്കെ , ഇത്ര മതി. ഇനി ഞാനിട്ട്‌ തരാം..."
ജാജ്ഫർ മീറയുടെ പുറകിൽ ചെന്ന് നിന്നു.

"നിന്റെ കയ്യിലെ ഉപ്പും കണ്ണ്യാങ്ങയും കളയ്‌..."

"ഉം.."

"നല്ലോണം മുറുക്കി പിടിച്ചിരിന്നോ..വീണാ എന്നെ പറയേരുത്‌.."

"ഉം .."

"പറയുമെന്നാ.."

"അല്ല, പറയില്ലാന്ന്.."

"ഓക്കെ.."

ജാഫർ ഊഞ്ഞാലിൽ പിടിച്ചു.
"ഞാനിതാ ഇടാൻ പോവ്വാണു..."

മീറ സർവ്വ ധൈര്യവും സംഭരിച്ച്‌ ശ്വാസം അടക്കിപ്പിടിച്ച്‌ കണ്ണുകളിറുക്കിപ്പിടിച്ചിരുന്നു. ജാഫർ ഊഞ്ഞാലിൽ പിടിച്ച്‌ രണ്ടടി പിറകോട്ടാഞ്ഞു..മീറയുടെ തലമുടികൾ കാറ്റിൽ പാറി ജാഫറിന്റെ മുഖത്ത്‌ തലോടി..അവന്റെ ശരീരമാസകലം ഒന്ന് കോരിത്തരിച്ചു..അവളുടെ തലമുടികളിൽ അവളറിയാതെ ജാഫർ തന്റെ ചുണ്ടുകൾ കൊണ്ട്‌ സ്പർഷിച്ചു.
അവന്റെ കൈകൾ വിറച്ചു. തൊണ്ടയിടറി..അവൻ ഊഞ്ഞാലിൽ മുറുക്കെ പിടിച്ചു..ജീവിതത്തിലെ ആദ്യത്തെ അനുഭവം ഒരു നിമിഷം ശെരിക്കും ഒന്നാസ്വദിച്ചു.

"റെഡി ..വൺ..ടു...ത്രീ..."

ജാഫർ മീയും കൊണ്ട്‌ മുന്നോട്ട്‌ കുതിച്ചു. മീറയും ഊഞ്ഞാലും ജാഫറിന്റെ തലക്കുമീതെ ഉയർന്നു..ജാഫർ ഊഞ്ഞാലിൽ നിന്ന് പിടിവിട്ട്‌ മുന്നോട്ടോടി..മീറ ആ കോമാവിൻ കൊമ്പിലെ ഊഞ്ഞാലിൽ ആടിയുലഞ്ഞു. തിരമാലയെ പോലെ അവൾ മുന്നോട്ടും പിന്നോട്ടും ഒഴുകി..അവൾ ആർത്ത്‌ ചിരിച്ചു. എന്നലും മുഖത്ത്‌ ഭയത്തിന്റെ നിഴൽ കാണാമായിരുന്നു. അവളുടെ കണ്ണിൽ നിന്നും സന്തോഷത്തിന്റെ കണ്ണീർ ചാടുന്നുണ്ടായിരുന്നു. ജാഫർ അവൾ ആടി തീരുന്നത്‌ വരെ ഉറക്കെ ചിരിച്ച്‌ കൊണ്ട്‌ ആ രംഗം ആസ്വദിച്ച്‌ നോക്കി നിന്നു. ഇടക്ക്‌ ചുറ്റുവട്ടം ഒന്ന് കണ്ണോടിച്ചു. ആരും കാണുന്നില്ലന്ന് ഉറപ്പ്‌ വരുത്തി... (തുടരും..)

No comments:

Post a Comment

ഈ നോവലിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കാവുന്നതാണ്