Thursday, September 11, 2014

എട്ട്‌ (ആദ്യ സമ്മാനം )

ചില സത്യങ്ങൾക്ക്‌ സൗന്ദര്യമുണ്ടാവില്ല., ചില സത്യങ്ങൾക്ക്‌ ക്രൂര മുഖമായിരിക്കും , ചില സത്യങ്ങൾ അവിശ്വസിനീയമായിരിക്കും . ഇങ്ങനെ പലവക സത്യങ്ങൾ ജാഫറിനറിയാം. പക്ഷെ ! മീറയെ കുറിച്ച്‌ സലീം ജഫറിനു വിശദീകരിച്ച്‌ കൊടുത്തപ്പോൾ ഇതിൽ ഏത്‌ തരത്തിലുള്ള സത്യമാണു താൻ ശ്രവിക്കുന്നതെന്ന് അറിയാതെ ഒരു നിമിഷം അവൻ തരിച്ച്‌ നിന്നു പോയി.
                        മീറയുടെ പത്രാസും, നാട്യവും, വാക്കും ,നോക്കും ,നടപ്പും എല്ലാം ഒരു അഹങ്കാരിയുടേതായിട്ടാണു ജാഫറിനു തോന്നിയിരുന്നത്‌. പക്ഷെ ! , അവൾ ഒരു ചെറിയ വാടക വീട്ടിലാണെന്നും , അവളുടെ ഉപ്പ വേറെ വിവാഹം കഴിച്ച്‌ മാറി താമസിക്കുകയാണെന്നും , അവളുടെ ഒരേ ഒരു സഹോദരൻ നാസർ അദ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട്‌ അവളും അവളുടെ ഏട്ടത്തി ഷീബയും ,ഉമ്മയും , വല്യുമ്മയും അടങ്ങുന്ന കുടുംബം കഴിയുന്നതെന്നും അറിഞ്ഞപ്പോൾ ജാഫറിനു മീറയോടുള്ള എല്ലാ എതിർപ്പുകളും അലിഞ്ഞില്ലാതായി. മാത്രവുമല്ല മീറയുടെ കുടുംബം ഒരു കാലത്ത് സമ്പന്നതയിൽ കഴിഞ്ഞിരുന്നവരാണെന്നും അവളുടെ ഉപ്പയുടെ മദ്യപാനവും കൂട്ട്കെട്ടും കാരണം എല്ലാം തകർന്ന് പോയതാണെന്നും സലിം പറഞ്ഞപ്പോൾ ജാഫർ അത് ആവർത്തിച്ചാവർത്തിച്ച് ചോദിച്ചിട്ടാണ് വിശ്വസിച്ചത് .
സമ്പന്നതയിൽ നിന്ന് പെട്ടെന്നൊരു പാവപ്പെട്ട ചുറ്റുപാടിൽ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയായി മാറാൻ മീറ തയ്യാറായില്ലന്ന മറ്റൊരു സത്യം കൂടി ജാഫർ മനസ്സിലാക്കി . അതോടൊപ്പം തൻറെ കുടുംബ പുരാണം മറ്റാരും അറിയരുതെന്ന ഒരു ചിന്ത അവളുടെ മനസ്സിൽ കൊത്തി വെച്ചിട്ടുണ്ടെന്നും അവനു ബോധ്യമായി .
              വിരോധത്തിന്റെ കാർമേഘം പെയ്തിറങ്ങിയപ്പോൾ , മീറയോടൊത്ത് കളിക്കാനും സംസാരിക്കാനും കളിവാക്ക് പറയാനും തടസ്സമായി നിന്ന വേലി ജാഫർ പൊളിച്ചു മാറ്റി . എന്നാലും ഒരു പെണ്‍കുട്ടിയോട് അടുത്തിടപെഴുകാനും സംസാരിക്കാനും വിലങ്ങ് തടിയായി നിന്നിരുന്ന തൻറെ അപകർഷതാ ബോധവും ഭയവും ജാഫറിനു ചുറ്റും പത്തിവിടർത്തി നിന്നിരുന്നു .
                നാല് മണിക്കുള്ള ചായകുടി കഴിഞ്ഞ് കാലത്തെ പത്രമെടുത്ത് സ്പോർട്സ് പേജിൽ തൻറെ കണ്ണെത്താത്ത ഭാഗങ്ങളിലേക്ക് ഒന്നുകൂടി കണ്ണോടിച്ച് ഇരിക്കുകയായിരുന്നു ജാഫർ . 

  "ജാഫറേ..ജാഫറേ..."

അകത്ത്‌ നിന്നുള്ള ഉമ്മയുടെ വിളി ജാഫർ കേട്ടെങ്കിലും കേൾക്കാത്ത മട്ടിൽ ഇരിന്നു. കാര്യമായി തന്നെ പത്രത്തിലെ അക്ഷരങ്ങളിൽ അവന്റെ കണ്ണും മനസ്സും കുടുങ്ങികിടക്കുകയായിരുന്നു. ഉമ്മയുടെ ശബ്ദം പിന്നെ കേൾക്കാതായപ്പോൾ 'അപ്പൊ പിന്നെ ഉമ്മ വെറുതെ വിളിച്ചതാകും ' എന്ന് മനസ്സിൽ കരുതുമ്പോഴേക്കും ഒരു ചെരിപ്പ്‌ വന്ന് ജാഫറിന്റെ നടുമ്പുറത്ത്‌ 'പ്ധോം '  എന്നും പറഞ്ഞ്‌ വന്ന് വീണു. ജാഫർ തിരിഞ്ഞപ്പോൾ വാതിൽപ്പടിയിൽ അടുത്ത കാലിലെ ചെരിപ്പും ഊരിപ്പിടിച്ച്‌ കലി തുള്ളി നിൽക്കുന്നു ഉമ്മ.

"എന്താണ്ടാ നായിന്റെ മോനെ അണക്ക്‌ വിളിച്ചാ വിളികേട്ടാല്.."

ജാഫർ ഒന്നും മിണ്ടാതെ തുടക്കാൻ നടുമ്പുറത്തേക്ക്‌ കയ്യെത്താതെ വേദന കൊണ്ട്‌ ഞെളിപിരികൊണ്ടു.

"രാത്രിക്കൽക്ക്‌ എന്തെങ്കിലും വേണങ്കി ആ ഉമ്മറിന്റെ പീട്യേലു പോയി കൊറച്ച്‌ സാമ്പാറു കഷ്ണവും ഒരു ഒണക്കലൈലയും വാങ്ങീട്ട്‌ വാ.. ഉച്ചക്കലെ കറിയൊന്നും തേയില്ലാ.."

നിറഞ്ഞ കണ്ണുകളോടെ ജാഫർ ചവിട്ട്‌ പടിയിൽ ഇറങ്ങി നിന്ന് നടന്ന് പോണോ സൈക്കിളിൽ പോണോ എന്ന് ഒരു നിമിഷം ചിന്തിച്ചു. പിന്നെ സലീമിന്റെ വീടിന്റെ വടക്കുപുറം വഴി പറമ്പിലൂടെ വലിഞ്ഞ്‌ നടന്നു.
      പാറക്കുളം കവലയിൽ നീണ്ടു നിവർന്ന് കിടക്കുന്ന പത്തോളം പീടിക മുറികളും , അതിന്റെ മുകളിൽ രണ്ട്‌ മുറികളും അടങ്ങുന്ന ഒരു കെട്ടിടവും തൊട്ടപ്പുറത്ത്‌ മാറി ഒറ്റപ്പെട്ട്‌ കിടക്കുന്ന കാർത്ത്യാനിയുടെ ഓലമേഞ്ഞ ചെറിയൊരു ചായക്കടയും അതിലും ചെറിയ കുഞ്ഞുമുഹമ്മദിന്റെ ഓടിട്ട ഒരു ഇറച്ചിക്കടയുമാണുള്ളത്‌. ഈ കെട്ടിടങ്ങളുടെയെല്ലാം ജന്മി കാദർ ഹാജിയായിരുന്നു. ഒരു പഴയകാല കോൺഗ്രസ്സുകാരൻ.
പീടിക മുറികളിൽ ഉമ്മറിന്റെ പലചരക്ക്‌ കടയും , കൃഷ്ണൻ കുട്ടിയുടെ സൈക്കിൾ കടയും , സുരേഷിന്റെ ബാർബർ ഷാപ്പും , മുസ്ഥഫയുടെ ടൈലറിംഗ്‌ കടയും മാത്രമാണു തുറന്ന് പ്രവർത്തിക്കുന്നത്‌. ഭാക്കിയെല്ലാം അടഞ്ഞു കിടക്കുകയാണു. പീടിക മുറികളുടെ മുകളിലെ രണ്ട്‌ മുറികളിൽ കുറച്ച്‌ കാലം മുമ്പ്‌ വരെ ഒരു കുടുംബം താമസിച്ചിരുന്നു. ഇപ്പോൾ അതും അടഞ്ഞ്‌ തന്നെ കിടപ്പാണു.
പാറക്കുളം കവലയിൽ കാർത്ത്യാനിയുടെ ചായക്കടക്ക് മുപ്പത്‌ വർഷത്തോളം പഴക്കമുണ്ട്‌ . കാർത്ത്യാനിയുടെ കെട്ടിയോൻ വേലായുധൻ മരിച്ചതിനു ശേഷമാണു കാർത്ത്യാനി ചായക്കട ഏറ്റെടുക്കുന്നത്‌. ഒരു പേരു പോലുമില്ലാത്ത ആ പഴയ ചായക്കട കിഴവന്മാരുടേയും മധ്യവയസ്കൻ മാരുടേയും ഇഷ്ട കേന്ദ്രമായിരുന്നു. കാർത്ത്യാനിയുടെ ചായക്കടെയേക്കാൾ പഴക്കമുള്ള മറ്റൊന്ന് കൂടിയുണ്ട്‌ പാറക്കുളം കവലയിൽ . ഒരു മുസ്ലിം പള്ളി. ഏതാണ്ട്‌ നൂറ്റിയറുപത്‌ വർഷങ്ങളോളം പഴക്കമുള്ള ആ പള്ളി കുഞ്ഞലവി മുസ്ലിയാരുടെ വല്യുപ്പയാണു നിർമ്മിച്ചത്‌.  ചെങ്കല്ലിൽ  തീർത്ത ഓടിട്ട പള്ളിക്ക് ഒരു ചരിത്രമുണ്ട് .എവിടെയും രേഖപ്പെടുത്താത്ത ചരിത്രം . കുഞ്ഞലവി മുസ്ലിയാരുടെ വല്യുപ്പ ഒരിക്കൽ ഒരു സ്വപ്നം കാണുന്നതിൽ നിന്നാണ് ചരിത്രം തുടങ്ങുന്നത് .
സ്വപ്നത്തിൽ ഒരു നീണ്ടു നിവർന്ന ഒരു മനുഷ്യനെ അദ്ദേഹം കണ്ടു .അയാൾക്ക് വലിയൊരു താടിയും പച്ച തലേകെട്ടും ഞെരിയാണിക്ക് മേലെ ഉടുത്ത വെള്ള മുണ്ടും നീളൻ കുപ്പായവുമായിരുന്നു വേഷം . കയ്യിൽ വെട്ടിത്തിളങ്ങുന്ന ജപമാലയും ചന്ദനത്തിന്റെ മണമുള്ള വളവും മുഴകളുമുള്ള ഒരു വടിയും ഉണ്ടായിരുന്നു. അയാളുടെ താടിയും മീശയും കൺ പുരികങ്ങളും പാലപ്പൂ പോലെ വെളുത്തിരുന്നു. കണ്ണുകൾ ചുവന്ന് കലങ്ങിയിരുന്നു. അയാൾ ഗോര ശബ്ദത്തിൽ കുഞ്ഞലവി മുസ്ലിയാരുടെ വല്യുപ്പാട്‌ സംസാരിച്ചു .

"ഈ നാട്ടിൽ ഒരു പള്ളിയില്ലാതെ നിങ്ങൾ എങ്ങിനെയാണു അള്ളാഹുവിനെ ആരാധിക്കുന്നത്‌ . അത്‌ കൊണ്ട്‌ ഞാനീ വടികൊണ്ട്‌ വരക്കുന്നിടത്ത്‌ ഉടനെ ഒരു പള്ളി കെട്ടിപ്പൊക്കണം . "

പെട്ടന്ന് തന്നെ ആ രൂപം മാഞ്ഞു പോയി . അടുത്ത ദിവസം കാലത്ത്‌ എണീറ്റയുടൻ കുഞ്ഞലവി മുസ്ലിയാരുടെ വല്യുപ്പ ആ മനുഷ്യൻ വരച്ച സ്ഥലം തിരഞ്ഞു നടന്നു. ഒടുവിൽ പാറക്കുളം കവലയിൽ കാദർ ഹാജിയുടെ വല്യുപ്പാടെ വക സ്ഥലത്തിലായിരുന്നു അടയാളം കണ്ടെത്തിയത്‌. ഒരു വലിയ വൃത്തവും അതിനുള്ളിൽ കുറേ അറബി അക്ഷരങ്ങളും . വൃത്തത്തിനു ചുറ്റും കുതിരയുടെ കാലടയാളങ്ങളും ഉണ്ടായിരുന്നു. അവിടെ പള്ളിയുണ്ടാക്കാൻ കാദർഹാജിയുടെ വല്യുപ്പാട്‌ കുഞ്ഞലവി മുസ്ലിയാരുടെ വല്യുപ്പ സമ്മതം വാങ്ങി.
അങ്ങനെ അവിടെ പള്ളികെട്ടിപ്പൊക്കി. പിന്നീട്‌ കുഞ്ഞലവി മുസ്ലിയാരുടെ വല്യുപ്പ സ്വപ്നത്തിൽ കണ്ടത്‌ ജിന്നിനെ ആയിരുന്നു എന്ന് പാറക്കുളം കവലയിൽ ഒരു അലിഖിത വിശ്വാസമുണ്ടായി. പരമ്പരയായി ആ പള്ളിയുടെ മേൽ നോട്ടം ഇപ്പോൾ കുഞ്ഞലവി മുസ്ലിയാർക്കാണു.

നാലു മണി നേരമായത്‌ കൊണ്ട്‌ ഉമ്മറിന്റെ കടയിൽ വലിയ
തിരക്കുണ്ടായിരുന്നില്ല. സാധനങ്ങൾ വാങ്ങുന്ന കൂട്ടത്തിൽ , സ്പോർട്സിന്റെ മായാ ലോകത്ത്‌ നിന്നും തന്നെ സാമ്പാറു കഷ്ണവും ഒണക്കലൈലയും വാങ്ങാൻ വിട്ട ഉമ്മയോടുള്ള പ്രതിഷേധമായി ഒരു മിഠായി വാങ്ങി ജാഫർ പോക്കറ്റിലിട്ടു. ഉമ്മറിന്റെ കടയിൽ പറ്റായത്‌ കൊണ്ട്‌ മിഠായി വാങ്ങി പറ്റിക്കുന്നത്‌ ഉമ്മ അറിയില്ലന്ന് ജാഫറിനുറപ്പായിരുന്നു. മാസം മാസം ഗൾഫിൽ നിന്നും സൈതുവിന്റെ പണം വരുമ്പോഴാണു സൽമ ഉമ്മറിന്റെ കടയിലെ പറ്റ്‌ തീർക്കുന്നത്‌. ഇതിനു മുമ്പും പലപ്പോഴും ഉമ്മയോടുള്ള പ്രതിഷേധം തീർക്കാൻ ജാഫർ മിഠായി വാങ്ങി കഴിച്ചിട്ടുണ്ട്‌.
സാധനങ്ങളടങ്ങിയ സഞ്ചി ഉമ്മയെ ഏൽപ്പിക്കുമ്പോൾ അവന്റെ മുഖം സങ്കടം കൊണ്ട്‌ വിറക്കുന്നുണ്ടായിരുന്നു. കുറച്ച്‌ സമയം അപ്പുറത്ത്‌ മാറിയിരുന്ന് ഏറുകൊണ്ട വേദനയുടെ സങ്കടമെല്ലാം കണ്ണീരു കൊണ്ട്‌ കഴുകി കളഞ്ഞു.
സ്പോട്സ് പേജിലെ പുതിയ വിശേഷങ്ങൾ സലീമിനോട്‌ പറയാനായി ജാഫർ അവന്റെ വീട്ടിലേക്ക്‌ ചെന്നു. സലീമിന്റെ വീട്ടിൽ ടി വി യും പത്രവുമൊന്നും ഇല്ലാത്തത്‌ കൊണ്ട്‌ വാർത്തകൾ അറിയാൻ സലീം ജാഫറിനെയാണു ആശ്രയിച്ചിരുന്നത്‌. കുഞ്ഞലവി മുസ്ലിയാരു പത്രം വായിക്കുന്ന ആളാണെങ്കുലും വീട്ടിൽ പത്രം വരുത്തി ആ വകയിൽ ഒരു തുക ചിലവാക്കാൻ തയ്യാറല്ലായിരുന്നു. അത്‌ കൊണ്ട്‌ പത്രം വായന പാറക്കുളം കവലയിലെ കാർത്ത്യാനിയുടെ ചായക്കടയിലിരുന്നു ഒരു കട്ടനും അടിച്ച്‌ കൊണ്ട്‌ നിർവ്വഹിക്കും.

സലീമിന്റെ വീടിന്റെ വടക്കുപുറത്തെ ചവിട്ട്‌ പടിയിലിരുന്ന് മീറ ഒറ്റക്ക്‌ കൊത്തം കല്ല് കളിക്കുന്നത്‌ കണ്ടപ്പോൾ ജാഫർ സലീമിന്റെ വീടിനകത്തേക്ക്‌ ഒന്ന് തല ചെരിച്ച്‌ നോക്കി. പക്ഷെ, ആരേയും കണ്ടില്ല. അകത്ത്‌ നിന്നും ഒരുപാട്‌ ആളുകളുടെ സംസാരവും ചിരിയുമെല്ലാം കേൾക്കുന്നുണ്ടായിരുന്നു. സലീമിനെ തിരക്കാൻ ജാഫർ മീറയുടെ അടുത്തേക്ക്‌ ചെന്നു.

"ഒറ്റക്കാണോ കളി..? "

മീറ മറുപടിയൊന്നും പറയാതെ ഇടം കണ്ണിട്ട്‌ നോക്കി ഒന്ന് പുഞ്ചിരിച്ചു.

"ന്ത്യേ..സാലീമും നാസിയൊന്നുമില്ലേ..? "

"അവരകത്തുണ്ടാകും ..അവടെ വിരുന്നോരൊക്കെ വന്നീണ്ട്‌.."

"വിരുന്നുകാരെ യ്യ്‌ അറിയില്ലേ.."

"മ്മ് മ്മ് "  മീറ നീട്ടിയൊന്നു മൂളി.

"അറിയൊക്കെ ചെയ്യും . അവരിപ്പൊ കല്യാണം കഴിഞ്ഞ സലീനാത്താടെ വീട്ടുകാരാ.."

 മീറ ജാഫറിനോട്‌ സംസാരിക്കുന്നുണ്ടെങ്കിലും ശ്രദ്ധ മുഴുവനും കളിയിലായിരുന്നു.

"മീറാക്ക്‌ മുട്ടായി വേണോ..? "

സംസാരത്തിനിടെ ഒരു സ്റ്റെയിലിനു വേണ്ടി പോക്കറ്റിൽ കയ്യിട്ടപ്പോഴാണു ഉമ്മറിന്റെ കടയിൽ നിന്ന് വാങ്ങിയ മിഠായി ജാഫറിന്റെ കയ്യിൽ തടഞ്ഞത്‌.

"ഉം "

മീറ ജാഫറിന്റെ മുഖത്ത്‌ നോക്കാതെ തലയാട്ടി ഒന്ന് മൂളി. പക്ഷെ മിഠായി കയ്യിൽ കിട്ടിയപ്പോൾ മീറയുടെ മട്ട്‌ മാറി . അവളുടെ മുഖം പച്ചചാണകം ചവിട്ടിയ പോലെ ചുളുങ്ങി.

"ഇധാപ്പോ... ഒരു മുട്ടായി ..ഞാൻ വിജാരിച്ചു വേറെ നല്ല മുട്ടായി ആവൂന്ന് ..ക്കൊന്നും വേണ്ടിത്‌. "

മീറയുടെ തുറന്നടിച്ച വാക്കുകൾ ജാഫറിനു ഒരു ഷോക്കേറ്റ പോലെയായി . ഇത്‌ പോലൊരു പ്രതികരണം , അതും ഒരു പെൺ കുട്ടിയുടെ ഭാഗത്ത്‌ നിന്നും. ജാഫറിന്റെ ആദ്യത്തെ അനുഭവമായിരുന്നു . ഒന്ന് താളം ചവിട്ടി ഒരു പച്ചച്ചിരി ചിരിച്ച്‌ കൊണ്ട്‌ ജാഫർ ചോദിച്ചു.

"അല്ലാ., അണക്ക്‌ പിന്നെ എന്ത്‌ മുട്ടായാ വേണ്ടിത്‌.."

മീറ ഒട്ടും അമാന്തിച്ചില്ല..അവൾ അവളുടെ ഇഷ്ടം തുറന്നടിച്ചു പറഞ്ഞു.

"ഇക്ക്‌ ചൂയിങ്കാണിഷ്ടം.."

കുറച്ച്‌ സമയം ജാഫർ അതേ നിൽപ്പ്‌ നിന്നു. പിന്നെ പതുക്കെ വീട്ടിലേക്ക്‌ നടന്നു. കാലുകൾക്കൊക്കെ എന്തോ വലിയ ഭാരം പോലെ അവനു തോന്നി. വീട്ടിനകത്ത്‌ കയറിയതും റൂമിൽ കയറി പാട്ട്‌ ഓൺ ചൈത്‌ കമഴ്‌ന്ന് കിടന്നതും യാന്ത്രികമായിട്ടായിരുന്നു സംഭവിച്ചത്‌. അവന്റെ മനാസ്സ്‌ മുഴുവൻ മീറയുടെ വാക്കുകളായിരുന്നു. അവൾക്കിഷ്ടപ്പെട്ട മുട്ടായി തന്നെ വാങ്ങിക്കൊടുത്ത്‌ തനിക്ക്‌ കിട്ടിയ മാനക്കേട്‌ തീർക്കണമെന്ന് ഒരു തീരുമാനം എടുത്തിട്ടാണു ജാഫർ അന്ന് രാത്രി കിടന്നത്‌. രാത്രിക്ക്‌ ഇളം തണുത്ത കാറ്റിന്റെ അകമ്പടിയുണ്ടായിരുന്നിട്ടും ഉറക്കം വരാതെ ജാഫർ തിരിഞ്ഞും മറിഞ്ഞും കിടന്നു.  
അടുത്ത ദിവസം കാലത്ത്‌ തന്നെ ഒന്നാഞ്ഞു ചവിട്ടിയാൽ ചെയിനഴിയുന്ന തന്റെ സൈക്കിളെടുത്ത്‌ ജാഫർ പാറക്കുളം കവലയിലേക്ക്‌ വിട്ടു. പതിവ്‌ പോലെ തന്നെ പാറക്കുളം കവലയിലെത്തുന്നതിനിടക്ക്‌ രണ്ട്‌ തവണ ചെയിനഴിഞ്ഞു.
ഉമ്മറിന്റെ കടയിൽ കയറിയ ജാഫർ മിഠായി ഭരണികളിലേക്ക്‌ കണ്ണു തുറിച്ച്‌ നോക്കിനിന്നു. പിന്നെ ഒരു ചെറിയ ഭരണിയെ ചൂണ്ടിക്കൊണ്ട്‌ അവൻ ചോദിച്ചു.

"ഉമ്മർക്കാ ..ഇതെന്താ വെല.."

"ഏത്‌ , അയിനു ഒരുറുപ്യാ.."

"അപ്പൊ ഇതിനോ..? "

"അയിനു ഒന്നരുറുപ്യാ..."

ജാഫർ പോക്കറ്റ്‌ തപ്പി ചില്ലറ പൈസ പുറത്തെടുത്ത്‌ എണ്ണിനോക്കി. മൂന്ന് രൂപ ഇരുപത്തിയഞ്ച്‌ പൈസയുണ്ട്‌.. ഉമ്മയുടെ അരി പാത്രത്തിൽ നിന്നും പൊക്കിയതാ.

"ദാ, ഈ ഒന്നരുറുപ്യേടെ രണ്ടെണ്ണം തന്നോളീൻ.."

  ചൂയിങ്കവുമായി ജാഫർ നേരെ സലീമിന്റെ വീട്ടിലേക്ക്‌ വിട്ടു. മീറയെ തനിച്ച്‌ കിട്ടാൻ കുറച്ച്‌ സമയം താളം ചവിട്ടി നിൽക്കേണ്ടി വന്നു. ഒടുവിൽ മീറക്ക്‌ ആ രണ്ട്‌ ചൂയിങ്കവും കൊടുത്തപ്പോൾ അവന്റെ നെഞ്ചും മുഖവും അവനറിയാതെ വിരിഞ്ഞു. അവന്റെ മുഖത്ത്‌ ആശ്വാസത്തിന്റെ പാൽനിലാവുദിച്ചു. മീറ ചൂയിങ്കം വാങ്ങിയ ഉടനെ ഒരു നെടു വീർപ്പോടെ കണ്ണുകൾ വിരിയിച്ച്‌ മുഖം വെട്ടിത്തിളങ്ങി കൊണ്ട്‌ പ്രസന്നമായി ഒന്ന് ചിരിച്ചു.

"ഹായ്‌..ഇക്ക്‌ എത്ര ഇഷ്ടള്ള ചൂയിങ്കാന്നറിയോ.. താങ്ക്സ്‌.."

ഇതും പറഞ്ഞ്‌ ജാഫറിന്റെ കവിളിലൊന്ന് നുള്ളി അവൾ ഓടി മറഞ്ഞു.
ജാഫർ ഒരു നിമിഷം സ്തംഭിച്ച്‌ നിന്നു പോയി. മീറയുടെ പുഞ്ചിരി , അവളുടെ സന്തോഷം എല്ലാം എല്ലാം ജാഫറിന്റെ മനസ്സിൽ മിന്നി മാറി കൊണ്ടിരിന്നു. അവൾ ചിരിച്ചപ്പോൾ താനിത്‌ വരെ കാണാത്ത ഒരു സൗന്ദര്യം അവളിൽ കണ്ടത്‌ പോലെ ജാഫറിനു തോന്നി. തന്റെ ജീവിതത്തിൽ ആദ്യമായി ഒരു പെൺ കുട്ടിക്ക്‌ ഒരു സമ്മാനം കൊടുത്ത നിമിഷമായത്‌ കൊണ്ടാകാം..ഇത്‌ പോലൊരു മനസ്സുഖം ഇതിനു മുമ്പ്‌ അനുഭവിച്ചിട്ടില്ലന്ന് അവനു തോന്നിയത്‌.  (തുടരും )     

No comments:

Post a Comment

ഈ നോവലിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കാവുന്നതാണ്