Sunday, July 6, 2014

രണ്ട് (മരണക്കുറിപ്പ് )

"നമ്മൾ ഒന്നിനെയും ഭയപ്പെട്ടില്ലെങ്കിലും സാഹചര്യങ്ങളെ ഭയപ്പെടണം .."
ഷരവണ ലോഡ്ജിന്റെ പടികയറുമ്പോൾ മുമ്പ് ഷുക്കൂർ ബായ് പറഞ്ഞ വാക്കുകൾ ജാഫർ ഓർത്തു .തൻറെ ജീവിത താളുകളിൽ ആ വാക്കുകൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് ജാഫറിന് തോന്നി .
                     ആരോടും മിണ്ടാതെ മരവിച്ച മനസ്സുമായി ആത്മഹത്യ എന്ന ഉറച്ചതീരുമാനത്തിൽ നാടും വീടും വിട്ട് ഷരവണ ലോഡ്ജിലേക്ക് നടന്നു കയറുമ്പോൾ ജാഫർ മരണത്തെ ഒട്ടും ഭയപ്പെട്ടില്ല .
              ടൗണിൽ നിന്നും അൽപം മാറി ഏറെ പഴക്കമേറിയ ഇരുനിലകെട്ടിടമാണ് ഷരവണ ലോഡ്ജ് .ആ ലോഡ്ജിന്റെ പടിഞ്ഞാറേ ഭാഗത്തുള്ള ഇരുപത്തിയാറാം നമ്പർ മുറിയാണ് തൻറെ അവസാന നിമിഷങ്ങൾ ചിലവഴിക്കാൻ ജാഫർ തിരഞ്ഞെടുത്തത് .
തെറ്റായ അഡ്രസ്സ് റെക്കോർഡ് ബുക്കിൽ എഴുതി ചേർക്കുമ്പോൾ ജാഫറിന്റെ കൈ വിറച്ചില്ല . തൻറെ ചേതനയറ്റ ശരീരം ആരും അവകാശപ്പെടരുതെന്ന ഒരു ചിന്തയായിരുന്നു ജാഫറിനെ തെറ്റായ അഡ്രസ്സ് എഴുതാൻ പ്രേരിപ്പിച്ചത് .
             ജാഫറിൻറെ ബാഗും റൂമിൻറെ താക്കോലുമായി നാരായണൻ കുട്ടി എന്ന റൂം ബോയ്‌ ആയിരുന്നു ജാഫറിനെ ഇരുപത്തിയാറാം നമ്പർ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയത് .നാരായണൻ കുട്ടിയുടെ വിരലിൽ താക്കോൽ വട്ടം കറങ്ങിക്കൊണ്ടിരുന്നു ..ഒരു മൂളിപ്പാട്ടും പാടി ചാടിച്ചാടിയുള്ള നാരായണൻ കുട്ടിയുടെ നടത്തം കണ്ട് ജാഫറിൻറെ ഉള്ളിൽ ചിരിപൊട്ടി .
"ആശാനെന്തൂട്ട കാര്യത്തിനാ ഇവിടെ വന്നേ ..? "
കതക് തുറക്കുന്നതിനിടെ നാരായണൻ കുട്ടി ചോദിച്ചു .ഒന്ന് പുഞ്ചിരിച്ചു എന്നല്ലാതെ ജാഫർ മറുപടി ഒന്നും പറഞ്ഞില്ല .
മുറിയിൽ കയറിയ ജാഫർ നാലുപാടും ഒന്ന് വിസ്തരിച്ച് നോക്കി .അടഞ്ഞ് കിടന്ന ജനൽപാളി തുറന്ന് ജനലഴികളിൽ പിടിച്ച് ജാഫർ പുറത്തേക്ക് ഒന്ന് കണ്ണെറിഞ്ഞു . കാട് പിടിച്ച് കിടക്കുന്ന ഒരു സ്ഥലവും ,അതിനരികിലായി ഒഴുകുന്ന അഴുക്ക്ചാലും , ദൂരെ മാറി ഒരു ഇടവഴിയും അതിലൂടെ ചെറിയ ചെറിയ വാഹനങ്ങൾ കടന്ന് പോകുന്നതും ജാഫർ കണ്ടു.
    ഇതിനിടയിൽ നാരായണൻ കുട്ടി റൂമിലെ സൗകര്യങ്ങളെ കുറിച്ച്‌ വാചകകസർത്ത്‌ നടത്തുന്നുണ്ടായിരുന്നു..നാരായണൻ കുട്ടിയുടെ വിശദീകരണം കാടുകയറിതുടങ്ങിയപ്പോൾ ജാഫറിനു കാര്യം പിടികിട്ടി. അവൻ പോക്കറ്റിൽ നിന്നും ഈരുപത്‌ രൂപയെടുത്ത്‌ നാരായണൻ കുട്ടിക്ക്‌ നേരെ നീട്ടി..
"ആശാന്റെ ബാഗ്‌ ഈ മേശപ്പുറത്ത്‌ വെക്കീണ്ട്ട്ടാ.."
എന്നും പറഞ്ഞ്‌ ഇരുപത്‌ രൂപയും വാങ്ങി ഒരു ചെറിയ ചിരിയും ചിരിച്ച്‌ കതകടച്ച് നാരായണൻ കുട്ടി സ്ഥലം വിട്ടു. ജാഫർ വീണ്ടും ജനൽ പാളിയിലൂടെ പുറം കാഴ്ച്ചയിലേക്ക് തിരിഞ്ഞു. ഒന്നുമല്ലാത്ത ആ കാഴ്ചയുടെ ലോകത്ത്‌ ഏതോ മറഞ്ഞ ഭാവ സൗന്ദര്യത്തെ നോക്കി ഒത്തിരിനേരം ജാഫർ നിന്നു .
   കാരാഗ്രഹത്തിൽ അകപ്പെട്ട ഏകാന്ത തടവുകാരനെ പോലെ ജനലഴികളിൽ പിടിച്ച്‌ നിൽക്കുന്ന ജാഫറിനെ നോക്കി ഇരുട്ട്‌ കയറിയ ആകാശ
ആൽമരച്ചോട്ടിൽ തപസ്സിരിക്കുന്ന ചന്ദ്രന്റെ നിലാ വെളിച്ചം എന്തോ പുലമ്പാൻ വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു..
ഇടവഴിയിലും ചെറിയ പൊന്തക്കാട്ടിലും അഴുക്ക്ചാലിലും എല്ലാം ഇരുട്ടിന്റെ കറുത്ത പരവതാനി വിരിച്ച്‌ കഴിഞ്ഞിരുന്നു. നിശയുടെ സംഗീതത്തിനൊത്ത്‌ ഇളം കാറ്റ്‌ ആടിക്കുഴഞ്ഞുകൊണ്ടിരുന്നു.
    'എത്ര പെട്ടന്നാണു പകലിന്ന് മീതെ ഇരുട്ട്‌ വീണത്‌. അങ്ങകലെ പാരാവാരത്തിൽ ആണ്ടുപോയ സൂര്യൻ നാളെ വീണ്ടും ഉദിക്കുമായിരിക്കും..പക്ഷെ ! , എന്റെ ജീവിതത്തിനു മേൽ ഇന്ന് ഇരുട്ട്‌ വീഴുമ്പോൾ നാളെ ഒരു ഉദയം എനിക്കില്ല. എന്നെന്നേക്കുമായി ഞാൻ അസ്തമിക്കാൻ പോവുകയാണു.. '
ആരോടന്നില്ലാതെ അവൻ ഇരുട്ടിലേക്കും നോക്കിക്കൊണ്ട്‌ പറഞ്ഞു.

                കുളിച്ച്‌ വസ്ത്രമെല്ലാം മാറ്റി ജാഫർ തന്റെ ബാഗിൽ നിന്നും തനിക്ക്‌ എന്നും പ്രിയപ്പെട്ട പുസ്തകങ്ങൾ പുറത്തെടുത്ത്‌ മേശപ്പുറത്ത്‌ അടുക്കിവെച്ചു. അതിൽ മൂലധനവും രണ്ടിടങ്ങഴിയും അവസാനമായി ഒരിക്കൽ കൂടി മറിച്ച്‌ നോക്കി തിരികെ വെക്കുമ്പോൾ റൂം ബോയ്‌ നാരായണൻ കുട്ടി കതക്‌ തുറന്ന് അകത്തേക്ക്‌ വന്നു.
"ആശാൻ പുസ്തകൊക്കെ വായിക്ക്ണ ആളാണല്ലേ..? "
ഭക്ഷണപ്പൊതി മേശപ്പുറത്ത്‌ വെച്ചുകൊണ്ട്‌ നാരായണൻ കുട്ടി ചോദിച്ചു.
"അതേ.., നാരായണൻ കുട്ടി പുസ്തകങ്ങളൊക്കെ വായിക്കാറുണ്ടോ...? "
"ഓ..വായിക്കാറൊക്കിണ്ട്‌ . ഇത്ര വലുതൊന്നും വായിക്കാറില്ല.."
"ഞാൻ തിരിച്ച്‌ പോകുമ്പോൾ ഈ പുസ്തകങ്ങളൊക്കെ നാരായണൻ കുട്ടി എടുത്തോ.."
"അയ്യോ..ഇതൊന്നും വായിക്കാനുള്ള വിവരം മ്മക്കില്ലെന്റെ ആശാനേ.."
മൂലധനം എടുത്ത്‌ തിരിച്ചും മറിച്ചും നോക്കി നെറ്റി ചുളുക്കിക്കൊണ്ട്‌ നാരായണൻ കുട്ടി പറഞ്ഞു.
"ഇതൊക്കെ വായിക്കുമ്പോൾ നാരായണൻ കുട്ടിക്ക്‌ പതിയേ വിവരം വന്നോളും.."
ജാഫർ ചിരിച്ച്‌ കൊണ്ട്‌ പറഞ്ഞു. മറുപടി ഒന്നും പറയാതെ നാരായണൻ കുട്ടി മുറിയുടെ പുറത്തിറങ്ങി കതകടച്ചു.
   തന്റെ അവസാനത്തെ അത്താഴം കഴിക്കുന്നതിനു മുമ്പ്‌ ഒരു പേപ്പറും പേനയുമെടുത്ത്‌ ജാഫർ തന്റെ മരണക്കുറിപ്പ്‌ എഴുതാനിരിന്നു. ബാഗിൽ നിന്നും കരുതി വെച്ച ഒരു ചെറിയയ വിഷക്കുപ്പിയെടുത്ത്‌ ഭക്ഷണപ്പൊതിയുടെ അരികിൽ വെച്ചു. പതിനൊന്ന് മണിക്ക്‌ തന്നെ മരിക്കണമെന്ന തീരുമാനത്തിൽ കുറച്ച്‌ നേരം കണ്ണുകളടച്ചിരിന്നു. സമയം പത്തരയായെന്ന് കണ്ടപ്പോൾ ജാഫർ പതുക്കെ എണീറ്റ്‌ കതക്‌ കുറ്റിയിട്ടു. പിന്നെ ചുമരിലെ കണ്ണാടിയിൽ തന്റെ മുഖം അവസാനമായി ഒന്ന് നോക്കി. ഒരു നെടുനിശ്വാസം വിട്ട്‌ കൊണ്ട്‌ ജാഫർ തന്റെ ആത്മഹത്യ കുറിപ്പെഴുതാനിരിന്നു. തന്റെ മുറിവേറ്റ മനസ്സിൽ നിന്നും ഒഴുകിയ ചുടുചോരയിൽ തൊട്ട്‌ വിറയാർന്ന കൈകളാൽ ജാഫർ പേനയെ കടലാസിലേക്ക്‌ പതിപ്പിച്ചു.
പേന പതിയെ ചലിച്ച്‌ തുടങ്ങി. കടലാസിൽ ചോരയുടെ ഗന്ധമുള്ള അക്ഷരങ്ങൾ തെളിയാൻ തുടങ്ങി...

'ഞാൻ ജാഫർ, വികലമായ സ്വപ്നങ്ങളുടേയും ദിശാബോധം നഷ്ടപ്പെട്ട ചിന്തകളുടേയും ഒരു പിടി നഷ്ടങ്ങളുടേയും , കണക്കു പുസ്തകം പേറി ഞാൻ ജീവിതത്തിന്റെ കൊട്ടിയടക്കപ്പെട്ട വീഥികളിൽ കണ്ണും മിഴിച്ച്‌ പതറിനിന്ന് , ഒരു പുതുവഴി തേടാൻ കഴിയാതെ , അൽപം ഹൃദയനൊമ്പരത്തോടുകൂടി തന്നെ ഒരു പരാചിതന്റെ അവസാന വഴിയായി തിരഞ്ഞെടുത്ത ഒന്നാണു ആത്മഹത്യ..
കൽപ്പിച്ച്‌ കിട്ടിയ അംഗീകാരത്തോടും നേടിയെടുത്ത അവകാശത്തോടും അവനവനു തന്നെ സ്വയം തിരിഞ്ഞ്‌ നിന്ന് കൊഞ്ഞനം കുത്തേണ്ട അവസ്ഥ വരുമ്പോൾ , പിന്നെ ഈ ഭൂമിയിൽ ജീവിക്കുന്നതിനു എന്തർത്ഥമാണുള്ളത്‌..
അതെ..! ഞാൻ മരിക്കാൻ തീരുമാനിച്ചു . ആരുടേയെങ്കിലും പ്രേരണയോ , ഭീഷണിയോ എന്റെ മരണത്തിനു പിന്നിലില്ല. ജീവിതത്തെ ഭയപ്പെട്ടുകൊണ്ടോ , വെറുത്ത്‌ കൊണ്ടോ അല്ല ഞാൻ മരിക്കാൻ തീരുമാനിച്ചത്‌.എനിക്ക്‌ എന്റെ ജീവിതം മതിയായിട്ടില്ല.. പക്ഷെ ! , ഞാനെന്തിനു ജീവിക്കണം..?
ഞാനാർക്കുവേണ്ടി ജീവിക്കണം...? .
ജീവിതം എന്ന പരീക്ഷയിൽ പരാജയപ്പെട്ടവനാണു ഞാൻ.. എന്റെ ജീവിതം ആർക്കും ആവിശ്യമില്ല..ആരും അവകാശപ്പെടുന്നുമില്ല..അത്‌ കൊണ്ട്‌ തന്നെ ഞാൻ മരിക്കാൻ തീരുമാനിച്ചു. ഇതൊരു പരാജിതന്റെ ആത്മഹത്യാ കുറിപ്പാണു. ഒരു കാമുകനെന്ന നിലക്ക്‌...ഒരു മകനെന്ന നിലക്ക്‌...ഒരു സുഹൃത്തെന്ന നിലക്ക്‌..ഒരു അയൽ വാസി എന്ന നിലക്ക്‌..ഒരു രാഷ്ട്രീയക്കാരൻ എന്ന നിലക്ക്‌...എല്ലാറ്റിനും മീതെ ഒരു മനുഷ്യനെന്ന നിലക്കും ഞാൻ പരാജിതനാണു. അത്‌ കൊണ്ട്‌ ഞാൻ.....'
പെട്ടന്ന് ജാഫർ എഴുത്ത്‌ നിർത്തി റ്റേബിളിലിരുന്ന ബുക്കുകൾ അങ്ങോട്ടുമിങ്ങോട്ടും നീക്കി അവനെന്തോ തിരഞ്ഞു.. പിന്നെ നിരാശയോടെ എണീറ്റ്‌ തന്റെ ബാഗ്‌ തുറന്ന് ഒന്ന് തപ്പി ഒരാത്മ സംതൃപ്തിയോടെ അതിൽ നിന്നും സിഗരറ്റ്‌ പേക്കറ്റ്‌ പുറത്തെടുത്തു. രണ്ടോ മൂന്നോ സിഗരറ്റ്‌ മാത്രമേ അതിൽ അവശേഷിക്കുന്നുള്ളു..അതിൽ നിന്നും ഒന്നെടുത്ത്‌ ചുണ്ടിൽ വെച്ച്‌ കത്തിച്ച്‌ ആഞ്ഞ്‌ വലിച്ചു. ചിതയിൽ വെന്തുരുകുന്ന ശരീരത്തിന്റെ ഗന്ധം ,താൻ മൂക്കിലൂടെ തള്ളിവിടുന്ന പുകക്കുണ്ടെന്ന് ജാഫറിനു തോന്നി.
മൂന്നോ നാലോ തവണ പുക വലിച്ച്‌ വിട്ട് അവൻ സിഗരറ്റ്‌ കുട്ടിയിലേക്ക്‌ നോക്കിയപ്പോൾ  അതിന്റെ മുക്കാൽ ഭാഗവും കത്തിയെരിഞ്ഞ്‌ കഴിഞ്ഞിരുന്നു.. ആ സിഗരറ്റിൽ തന്നെ നോക്കികൊണ്ട്‌ ജാഫർ ഒരാത്മഗതം പോലെ പറഞ്ഞു...'ഈ സിഗരറ്റ്‌ കുറ്റിയെ പോലെ എത്രപെട്ടന്നാണു എന്റെ ജീവിതവും എരിഞ്ഞടങ്ങാൻ പോകുന്നത്‌...'
ജാഫർ സിഗരറ്റ്‌ കുറ്റി താഴെയിട്ട്‌ ചവിട്ടിക്കെടുത്തി , വീണ്ടും എഴുതാനായി ഇരിന്നു.
'ഈ ഭൂമിയിൽ നിന്നും വിടവാങ്ങുമ്പോൾ തികച്ചും ഞാനൊരു അനാഥൻ തന്നെ. പക്ഷെ , എന്നും എനിക്ക്‌ മറക്കാൻ കഴിയാത്ത പല മുഖങ്ങളേയും ഉപേക്ഷിച്ചാണു എന്റെ അവസാന യാത്ര . ഞാൻ സ്നേഹിച്ചവരും ,എന്നെ സ്നേഹിച്ചവരും , എന്നെ വെറുത്തവരും , എന്നെ വഞ്ചിച്ചവരും...അങ്ങനെ അങ്ങനെ ഒരുപാട്‌ മുഖങ്ങൾ...
ഞാനെന്തിനു മരിക്കുന്നു എന്നതിനു എനിക്ക്‌ ഈ ലോകത്തോട്‌ വിളിച്ച്‌ പറയാൻ ഒരു കാരണമില്ല. പക്ഷെ, എനിക്ക്‌ മരിച്ചേ പറ്റൂ.. ഇനിയും ഒരു കോമാളിയായി ജീവിക്കാൻ എനിക്ക്‌ കഴിയില്ല. എന്റെ മരണത്തിനു ആരെങ്കിലും കാരണക്കാരായിട്ടുണ്ടെങ്കിൽ അത്‌ ഞാൻ തന്നെ..എന്റെ അപകർഷതാബോധം..ഞാൻ എന്നോട്‌ തന്നെ തോറ്റ്‌ മടങ്ങുകയാണു..ഇത്‌ വഞ്ചനയുടേയും ചതിയുടേയും ലോകമാണു. ചിരിച്ച്‌ കൊണ്ട്‌ ചതിക്കും..സ്നേഹിച്ച്‌ കൊണ്ട്‌ വഞ്ചിക്കും..'

തുടർന്നെഴുതാൻ കഴിയാതെ അവന്റെ കൈ വിറച്ചു . പേനയെ അവൻ കൈവിരലുകൾക്കിടയിൽ കറക്കി കൊണ്ടിരിന്നു. കണ്ണുകൾ അടച്ച്‌ ഏറെ നേരം ഓർമ്മകളുടെ ലോകത്ത്‌ തനിച്ചിരിന്നു....
'എന്തിനായിരിക്കും അവളെന്നെ വീട്ടിലേക്ക്‌ ക്ഷണിച്ചത്‌. അതും രാത്രിയിൽ . എനിക്കവളോട്‌ പ്രണയമില്ലാതിരിന്നിട്ടും ഞാനന്തേ ആ രാത്രിയിൽ അവളുടെ മുറിയിൽ ചെന്നത്‌..അവളെ ഞാൻ ഒരിക്കൽ പോലും അനുഭവിക്കാൻ കൊതിച്ചിട്ടില്ല എന്നിട്ടും എന്തേ എനിക്കങ്ങനെ തോന്നി.. പക്ഷെ, അവളെന്തിനെന്നോട് ആ ചതി ചൈതു. അവൾക്കെന്തേ എന്റെ മനസ്സ്‌ കാണാൻ കഴിയാതിരുന്നത്‌..അവളെന്നോട്‌ പകരം ചോദിച്ചതാകും..ഞാനും അവളോട്‌ പകരം ചോദിക്കുകയാണു..അവളോട്‌ മാത്രമല്ല , എന്നെ മനസ്സിലാക്കാൻ കഴിയാത്തവരോടെല്ലാം ഞാൻ പകരം ചോദിക്കുകയാണു..എന്റെ മരണം കൊണ്ട്‌...
ജാഫർ എന്തൊക്കെയോ പിറുപിറുത്ത്‌ കോണ്ടിരുന്നു..അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. തന്റെ കൈവിരലുകൾക്കിടയിൽ കറങ്ങിക്കൊണ്ടിരുന്ന പേനയെ നിശ്ചലമാക്കി ജാഫർ തന്റെ മരണകുറിപ്പിലെ അവസാന വരികൾക്കായി പേനയെ കടലാസിലേക്ക്‌ പതിപ്പിച്ചു.

'മടുത്തു., എന്നെ തിരിച്ചറിയാത്ത ഈ ലോകത്തെ ജീവിതം..... എനിക്കല്ലാതെയായി വിധിക്കപ്പെട്ട ജീവിത നിമിഷങ്ങൾ.... ഇടം കണ്ണിട്ട്‌ നോക്കി പരിഹസിച്ച്‌ ചിരിക്കുന്ന ഈ ലോകത്ത്‌ നിന്നും ഞാൻ വിടപറയേണ്ട സമയമായി.
പരിഹസിച്ചും ,ചതിച്ചും ,തരംതാഴ്ത്തിയും , കുറ്റപ്പെടുത്തിയും.,അവിശ്വസിച്ചും..എന്നെ വേദനിപ്പിച്ച എന്റെ ജീവിതം ഞാൻ അവസാനിപ്പിക്കുന്നു..
കടപ്പാടും സ്നേഹവും പകയും  വിദ്വേഷവും ആർക്കൊക്കെ തരംതിരിച്ച്‌ കൊടുക്കണമെന്ന് എനിക്കറിയില്ല. എല്ലാം എന്നെ സ്നേഹിച്ചവർക്കും , ഞാൻ സ്നേഹിച്ചവർക്കും , എന്നെ വെറുത്തവർക്കും ,ചതിച്ചവർക്കും അവകാശപ്പെടാം..ഒരു രാത്രിയിൽ ഇരുളടഞ്ഞ ആകാശത്ത്‌ ഒരു നക്ഷത്രം പ്രത്യക്ഷപ്പെട്ടു..ആ നക്ഷത്രത്തെ ആരും തിരിച്ചറിഞ്ഞില്ല. സൂര്യനുദിച്ചപ്പോൾ ആ നക്ഷത്രം മാഞ്ഞു പോവുന്നു..ഇനി ഈ ലോകത്തേക്ക്‌ 'ജാഫർ ' എന്ന ഒരു ജന്മമായി തിരിച്ച്‌ വരാതിരിക്കട്ടെ..എന്ന് പ്രാർത്ഥിച്ച്‌..ഈ ലോകത്തോട്‌ മാപ്പ്‌ പറഞ്ഞ്‌ ഞാൻ മരണാനുമതി വാങ്ങുന്നു..
                                                      എന്ന് ,
                                                            ജാഫർ  (ഒപ്പ്‌ )

കൈ എടുക്കാതെ ജാഫർ തന്റെ മരണ കുറിപ്പിന്റെ അവസാന ഭാഗവും എഴുതി തീർത്ത്‌ ആ വെള്ളക്കടലാസിൽ തന്റെ ഒപ്പ്‌ പതിപ്പിച്ചപ്പോൾ അവൻ പൊട്ടിക്കരഞ്ഞു പോയി..മാറ്റാൻ കഴിയാത്ത ഒരു ഉറച്ച തീരുമാനം താൻ എടുത്ത്‌ പോയി എന്ന് അവന്റെ ഉള്ളിൽ തമ്പോറം മുഴക്കി..
പതിനൊന്ന് മണിക്ക്‌ പത്ത്‌ മിനുട്ട്‌ ബാക്കി .
ജാഫർ തന്റെ മരണക്കുറിപ്പിൽ മുഖം ചേർത്തുവെച്ചു . നിമിഷങ്ങൾ കടന്നു പോയി. ജാഫർ അറിയാതെ ഒരൽപം മയങ്ങിപ്പോയി.. (തുടരും )

6 comments:

  1. ജാഫർ മരിക്കൂലെന്ന് വിശ്വസിക്കുന്നു.. കഥാനായകൻ മരിച്ചാൽ പിന്നെ എന്ത് കഥ.. ഓരോ വരിയിലും സസ്പൻസ് നിലനിർത്തി.. ഗുഡ്.. വെയിറ്റിങ് ഫോർ നെക്സ്റ്റ് പാർട്ട്..

    ReplyDelete
  2. keep continue.,,,all the best

    ReplyDelete
  3. Aa mayakkinidayil varunna vazhithirivilekku kannu nattu...............................thudaroooooooooo

    ReplyDelete
  4. ആകാംശയുടെ മുള്‍മുനയില്‍ നിര്‍ത്തി ... ഇക്കാ തകര്‍ത്തു ട്ടോ ..

    ReplyDelete
  5. ആകാംഷയോടെ .. കാത്തിരിക്കുന്നു

    ReplyDelete

ഈ നോവലിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കാവുന്നതാണ്