Monday, June 30, 2014

ഒന്ന് , (വേർപ്പാട് ).

"മ്മ് മ്മാാാാാാാാ ......."
നിലാവിൻറെ നീലപട്ടുടുത്ത നിശബ്ദ രാത്രിയിൽ ഉറക്കത്തിലേക്ക് ചാഞ്ഞ് കൊണ്ടിരുന്ന റംല , മകൾ തസ്നിയുടെ നിലവിളികേട്ട് ചാടിയെണീറ്റു ..നട്ടെല്ലിനു കാര്യമായി ക്ഷതം പറ്റി തളർന്ന് കിടക്കുന്ന മൊയ്ദീൻ കുട്ടിക്ക് മകളുടെ കരച്ചിൽ കേൾക്കാനേ കഴിഞ്ഞുള്ളൂ .
" മ്മാാാാാാാാാാ....."
തസ്നിയുടെ നിലവിളി തുടർന്ന് കൊണ്ടിരിന്നു ....
"ൻറെ മമ്പറം തങ്ങളെ ...തസ്നി മോളെ കരച്ചിലല്ലെ കേക്കണത് .."
റംല റൂമിലെ ലൈറ്റിട്ടു .
"എന്താ റംല , എന്തിനാ മോള് കരയിണത് ..."
മൊയ്ദീൻ കുട്ടി കിടന്ന കിടപ്പിൽ കിടന്ന് കൊണ്ട് ചോദിച്ചു .
"അറിയില്ല .."
റംല വിതുമ്പി കൊണ്ട് ചുമരിലെ ക്ലോക്കിലേക്ക് കണ്ണുകളയച്ചു ..സമയം പതിനൊന്നുമണി ..അവൾ കരഞ്ഞു കൊണ്ട് മകളുടെ മുറിയിലേക്കോടി ..അപ്പോഴേക്കും ഉമ്മയുടെയും മകളുടെയും നിലവിളികേട്ട് ചുറ്റുവട്ടത്തുള്ളവർ ചൂട്ടും ടോർച്ചുമായി ഓടി ക്കൂടി ..റംല തസ്നിയുടെ വാതിലിൽ തട്ടിവിളിച്ചു ..
"ന്താ മോളെ ...എന്താ പറ്റിയേ ...യ്യ് വാതില് തൊറക്ക് ..."
അകത്ത് നിന്ന് പ്രതികരണമൊന്നുമില്ലാതായപ്പോൾ റംലയുടെ നിലവിളി കൂടി ...അവർ ഉമ്മറത്തേക്കോടി മുൻവശത്തെ വാതിൽ തുറന്നു ..
"എന്താ ..എന്താണ് സംഭവിച്ചത് ...? "
ഓടിക്കൂടിയവർ കാര്യമറിയാൻ വെമ്പൽ കൊണ്ടു .
"ൻറെ ...ൻറെ ...മോള് .."
റംലാക്ക് പറഞ്ഞ് മുഴുവിപ്പിക്കാൻ കഴിഞ്ഞില്ല ..
"ന്താ ൻറെ മോൾക്ക് പറ്റിയേ ...റംലാ ...റംലാ .."
അകത്ത് നിന്നും കട്ടിലിൽ നിന്നെണീക്കാൻ കഴിയാതെ , കാര്യമെന്തന്നറിയാതെ മോയ്ദീൻ കുട്ടിയുടെ ഇടറിയ ശബ്ദം ഉയർന്ന് കേൾക്കുന്നുണ്ടായിരുന്നു .
                       ഇതിനിടയിൽ ഓടിക്കൂടിയവരിൽ ചിലർ തസ്നിയുടെ മുറിയുടെ വാതിൽ ചവിട്ടിത്തുറന്നു ..വാതിൽ മലർക്കെ തുറക്കപ്പെട്ടപ്പോൾ , തസ്നിയുടെ വായ്പൊത്തിപ്പിടിച്ച് പകച്ച് നിൽക്കുന്ന ജാഫറിനെ കണ്ട് എല്ലാവരും അമ്പരന്നു .. ജാഫർ തസ്നിയുടെ ചുണ്ടുകളിൽ ചേർത്ത് വെച്ചിരുന്ന തൻറെ കൈ പെട്ടന്ന് പിൻവലിച്ച് സ്തംഭിച്ച് നിന്നു ..തസ്നി റംലയുടെ അരികിലേക്ക് ഓടി ചെന്ന് കെട്ടിപ്പിടിച്ച് ഉറക്കെ കരയാൻ തുടങ്ങി ..അവളുടെ വസ്ത്രം കീറിയ നിലയിലായിരുന്നു .
"ഉമ്മാ ...ജാഫർ ..ന്നെ ...."
അവൾ തേങ്ങികരഞ്ഞുകൊണ്ട് എന്തോ പറയാൻ ശ്രമിച്ചു ..റംല നിറഞ്ഞ കണ്ണുകളോടെ ,വിറയാർന്ന ചുണ്ടുകളോടെ തസ്നിയെ തലോടി കൊണ്ട് സമാധാനിപ്പിക്കാൻ ശ്രമിച്ചു ..
"വേണ്ട മോളെ ..ഇയ്യോന്നും പറയണ്ട ..."
"എന്ത് ധൈര്യത്തിലാടാ നായിൻറെ മോനെ യ്യീ വീട്ടില് കേറി ഇമ്മാതിരി പോക്കിരിത്തരം കാണിച്ചെ ..."
ഒന്നും പറയാൻ വാക്കുകൾ കിട്ടാതെ ചങ്കിടറി നിൽക്കായിരുന്നു റംല ...അപ്പോഴേക്കുമാണ് ഓടിക്കൂടിയവരിൽ അൽപം പ്രായം ചെന്നയാൾ ജാഫറിനു നേരെ അലറിയത് .. അയാൾ പറഞ്ഞു തീരുമ്പോഴേക്കും മറ്റൊരാൾ ജാഫറിൻറെ ഷർട്ടിൽ കുത്തിപ്പിടിച്ച് മുറിയുടെ പുറത്തേക്ക് തള്ളി .നിലത്ത് വീണ ജാഫർ റംലയുടെ മുഖത്ത് നോക്കി .അവൻ എന്തോ പറയാൻ തുനിഞ്ഞെങ്കിലും ,അപ്പോഴേക്കും മുഷ്ടി ചുരുട്ടിയ കൈകളും വിരിഞ്ഞ കാലുകളും അവൻറെ ദേഹത്ത് പതിഞ്ഞു .
ജാഫറിനെ അവർ വലിച്ചിഴച്ച് മൊയ്ദീൻ കുട്ടിയുടെ മുറിയിലേക്ക് കൊണ്ടുപോയി .
"പ്രസിഡൻറെ ഇങ്ങള് പറയി ..ഇവനെ എന്താ ചെയ്യേണ്ടത് ..."
                മൊയ്ദീൻ കുട്ടി തളർന്നു വീഴുന്നത് വരെ നീണ്ട പതിനഞ്ച് വർഷത്തോളം കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ച് കൊണ്ട് ചിറ്റിലക്കാട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു .ഇന്നയാൾ പ്രസിഡന്റല്ലെങ്കിലും ,എല്ലാവരും അങ്ങനെയാണ് അയാളെ വിളിക്കുന്നത് .
  "ഇതിനായിരുന്നടാ നീ സ്നേഹം നടിച്ച് ഇവടെ കേറിക്കൂടിയത് ..നീ മാപ്പ് പറഞ്ഞതും സ്നേഹം നടിച്ചതും എല്ലാം ന്നെ പിന്നെയും ദ്രോഹിക്കാനായിരുന്നോ ..."
നിറഞ്ഞ കണ്ണുകളോടെ ജാഫർ തലയും താഴ്ത്തിനിന്നു .
"വാ തുറക്കാടാ നായേ ..."
കൂട്ടത്തിലൊരുത്തൻ ജാഫറിനെ ഒന്ന് കൊടുത്തു .മറ്റുള്ളവരും കൂടി കൈപൊക്കുമ്പൊഴെക്കും മൊയ്ദീൻ കുട്ടി തടഞ്ഞു .
"വേണ്ടാ ...അവനെ തല്ലണ്ടാ ...അവനെ വിട്ടേക്ക് .."
"ഞാൻ ...ഞാൻ ..ഒരുതെറ്റും ചെയ്തിട്ടില്ല ...അവളാണ് ...എന്നെ ..."
"വേണ്ടാ ...നീ അധികം സംസാരിക്കണ്ട ..."
ജാഫറിൻറെ വാക്കുകളെ കീറിമുറിച്ച് കൊണ്ട് മൊയ്ദീൻ കുട്ടി അലറി .
"ഒരിക്കൽ കൂടി ഞാൻ നിനക്ക് മാപ്പ് തരുന്നു ..ഇനി നീ എന്റെ മുന്നിൽ വരരുത് ..നിനക്ക് ദ്രോഹിക്കാവുന്നതിലും അങ്ങേയറ്റം നീ ദ്രോഹിച്ച് കഴിഞ്ഞു ..ഇനിയെങ്കിലും ഞങ്ങളെ നീ വെറുതെ വിട് ... "
          ഇത്രയും പറഞ്ഞ് മൊയ്ദീൻ കുട്ടി മുഖം തിരിച്ച് കിടന്നു ..അയാളുടെ കണ്ണുനീർ തുള്ളികൾ തലയണയിൽ പരന്നു ...
      ഓടിക്കൂടിയവർ ഓരോരുത്തരായി പിറുപിറുത്ത് കൊണ്ട് രംഗം വിട്ടു .അകത്ത് നിന്നും തസ്നിയുടെയും റംലയുടെയും തേങ്ങൽ ചെറിയ ശബ്ദത്തിൽ കേൾക്കാമായിരുന്നു ..അവരെ സമാധാനിപ്പിച്ച് ഓടിക്കൂടിയ പെണ്ണുങ്ങൾ വടക്കുപുറത്ത്കൂടെ ചൂട്ടും പിടിച്ച് ഇറങ്ങിപ്പോയി ..
ജാഫർ പതുക്കെ അടിവെച്ചടിവെച്ച് ആ വീടിൻറെ പടിയിറങ്ങി .
"ജാഫറേ ..എന്ത് ദ്രോഹമാടാ ഞങ്ങൾ അന്നോട് ചെയ്തത് ...യ്യ് ഒരിക്കൽ ചെയ്ത ദ്രോഹം ഇപ്പോഴും അൻറെ കണ്മുന്നിൽ തളർന്നു കിടക്കുന്നില്ലേ ...എല്ലാം പൊറുത്ത് അന്നെ ഈ വീടിൻറെ പടികയറ്റിയതിന്റെ ശിക്ഷയാവൂലേ ..."
പുറകിൽ നിന്ന് കരഞ്ഞ് കൊണ്ട് എണ്ണിപ്പറക്കുന്ന റംലയുടെ വാക്കുകളെ അവഗണിച്ച് ജാഫർ നടന്നു നീങ്ങി ..താനൊരു തെറ്റും ചൈതിട്ടില്ലന്ന ഉറച്ച വിശ്വാസം അവനിലുണ്ടെങ്കിലും ,മൊയ്ദീൻ കുട്ടിയുടെയും റംലയുടെയും നാട്ടുകാരുടെയും മുന്നിൽ താൻ വെറുക്കപ്പെട്ടവനായും ,കുറ്റവാളിയായും മുദ്രകുത്തപ്പെട്ടുവല്ലോ എന്ന വേദനയോടെ അവൻ ഇരുളിലേക്ക് നടന്നുകയറി .

              പ്രഭാത കിരണങ്ങൾ പാറക്കുളം കവലയിൽ പതിച്ചത് പുതിയൊരു വാർത്തയും കൊണ്ടായിരുന്നു ..ചിറ്റിലക്കാട് ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ സ്ഥലമാണ് പാറക്കുളം കവല ..ജാഫറിൻറെ ജന്മസ്ഥലം കൂടിയാണിത് .പരസ്പരം ആർക്കും ആരോടും ഒരു പ്രതിബദ്ധതയുമില്ലാത്ത ആളുകളാണ് പാറക്കുളം കവലയിലുള്ളത് ..
പുതിയ ഏത് വാർത്തയും ആദ്യം വന്നെത്തിപ്പെടുന്നത് കാർത്ത്യാനിയുടെ ചായക്കടയിലാണ് ..കാർത്ത്യായിനി അതിൽ അൽപം എരിവും പുളിയും ചേർത്ത് വായ്ക്കുവായ് കയ്മാറും .കാർത്ത്യായിനിയുടെ കടയിലെ പുട്ടിനും ചായക്കും ഉള്ളതിനേക്കാൾ ചൂടുള്ളതായിരുന്നു അവിടന്നും പൊട്ടിമുളക്കുന്ന വാർത്തകൾ .
കാർത്ത്യായിനിയുടെ ചായക്കടയിൽ നിന്നും പുറത്ത് വന്ന പുതിയ വാർത്ത എല്ലാവർക്കും ഏറെ രസിക്കുന്നതായിരുന്നു .കിട്ടിയവർ കിട്ടിയവർ വളരെ ആവേശത്തോടെ തന്നെ വായിക്കുവായ് എറിഞ്ഞു കൊടുത്തു ..മൊയ്ദീൻ കുട്ടിയോട് ദേശ്യമുള്ളവർ അയാളെ അപമാനിക്കും വിധം കഥ മാറ്റിമറിച്ചു ..ജാഫറിനോട്‌ താൽപര്യമില്ലാത്തവർ കഥയിൽ പുതിയ രംഗങ്ങൾ കൂട്ടിച്ച്ചെർത്ത് രംഗത്തിറക്കി ..പാറക്കുളം കവലയിൽ വെയിൽ ചൂടുപിടിക്കുമ്പോഴേക്കും വാർത്ത ഉടുക്കിൻ നാഥം പോലെ എല്ലാവരുടെയും കാതുകളിൽ അലയടിച്ചു  ..
"ഓന് പണ്ടും ഒരു പെണ്ണ്‍ കേസിൽ പെട്ട് നാട് വിട്ടോനാ ...ഓന്ക്കിനിയും മതിയായില്ലേ .."
പാറക്കുളം കവലയിൽ നിന്ന് കാദർഹാജി പറഞ്ഞ് ഉറക്കെ ചിരിച്ചു ..അയാൾക്കെന്തോ ജാഫറിനോട് എന്തോ ദേശ്യമുള്ളത് പോലെയായിരുന്നു പരിഹസിച്ച് ചിരിച്ചത് ..
വാർത്ത ജാഫറിൻറെ വീട്ടിലുമെത്തി ..ജാഫറിൻറെ ഉപ്പയും ഉമ്മയും അവനെ വിസ്തരിക്കാൻ തുടങ്ങി ..
"എന്താണ്ടാ ഇന്നലെ സംഭവിച്ചത് ...രാത്രി യ്യ് എവിട്ക്കാ പോയത് .."
ജാഫറിന്റെ ഉമ്മ സൽമ കലിതുള്ളികൊണ്ട് പറഞ്ഞു .
ജാഫർ പതിവ് പോലെ എല്ലാകുറ്റവും ഏറ്റ് കൊണ്ട് തലയും താഴ്ത്തി നിന്നു ..
"എന്ത് പറഞ്ഞാലും അൻറെ ഈ തലയുംതാഴ്ത്തി നിക്കല് പറ്റില്ല ..എന്താ ഉണ്ടായെന്ന് യ്യ് പറയണം .
"ഞാനൊന്നും ചെയ്തില്ല ..."
"യ്യൊന്നും ചെയ്യാണ്ടാടാ നായിൻറെ മോനെ നാട്ടുകാർ ഓരോന്ന് പറയണത് ..യ്യ് വളർന്നതൊന്നും ഞാൻ നോക്കില്ല ..എൻറെന്ന് നല്ല പോതുകിട്ടും ..."
ജാഫറിൻറെ ഉപ്പ സൈത് വിരൽ ചൂണ്ടികൊണ്ട് പറഞ്ഞു ..
"ഞാൻ പറഞ്ഞത് സത്യമാണ് ..എല്ലാം ..അവളാണ് ..."
"ഏതവള് ...? "
സൽമ ജാഫറിൻറെ അടുത്ത് ചെന്ന് ചോദിച്ചു .
"ആ പ്രസിഡന്റിന്റെ മോള് തസ്നി ..."
അത് കേട്ടപ്പോൾ അവൻറെ ഉമ്മയുടെ മുഖം ചുവന്നു ...അവർ വിതുമ്പി കരഞ്ഞ് കൊണ്ട് പറഞ്ഞു
"അന്നോടല്ലടാ ആ വീട്ടിൽ പോകരുതെന്ന് ഞാൻ പറഞ്ഞിട്ടുള്ളത് ..പ്പോ ന്തായി...അല്ലേലും പറഞ്ഞേ കേൾക്ക്ണ സ്വഭാവം അണക്കില്ലല്ലോ ..."
ജാഫർ കരയാൻ തുടങ്ങി ..അവനു വാക്കുകളില്ലാതെയായി ..
"യ്യ് പണ്ടുണ്ടാക്കിയ കോലാഹലം എല്ലാം കഴിഞ്ഞു വരുന്നതേയുള്ളൂ ...അപ്പോഴേക്കും ...."
സൈതു അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിക്കൊണ്ടിരിന്നു ..പിന്നെ ജാഫറിനു നേരെ തിരിഞ്ഞു ..
"എന്തിനാ മോനേ യ്യ് ഞങ്ങളിങ്ങനെ കഷ്ടപ്പെടുത്തുന്നത് ..എന്തിനാണ് ഓരോന്നിങ്ങനെ കാണിച്ച് കൂട്ടുന്നത് .."
"ഉപ്പാ , ഞാൻ അറിഞ്ഞ്കൊണ്ടൊന്നും ...."
"വേണ്ടാ ....."
ജാഫറിനെ കൊണ്ട് ഒരക്ഷരം മിണ്ടിക്കാതെ സൽമ വിറച്ച്കൊണ്ട് പറഞ്ഞു ..
"യ്യിനി ഒന്നും പറയണ്ടാ ...എന്നും ഓരോ കുരുത്തംകെട്ട പണിയേ അണക്കുള്ളൂ ....ഞങ്ങൾകെന്നും അന്നെകുറിച്ചോർത്ത്‌ വേദനിക്കാനാ യോഗം.."
സൽമ പറഞ്ഞ്‌ നിർത്തി അടുത്തുള്ള സോഫയിൽ ഇരുന്ന് നെഞ്ചത്തടിച്ച്‌ കരഞ്ഞ്‌ കൊണ്ട്‌ തുടർന്നു..
"ന്റെ റബ്ബേ..ഇങ്ങനെയൊരു കുരുത്തം കെട്ടവനെ ഞങ്ങക്ക്‌ മോനായി തന്നല്ലോ..."
"ഉമ്മാ..ന്നെ വിശ്വസിക്കണം..ഞാനൊരു..."
വാക്കുകൽ പാതിവെച്ച്‌ മുറിഞ്ഞ്‌ ജാഫർ പൊട്ടിക്കരഞ്ഞു..
"എഡാാ..മാമന്റെ മോളുമായി അന്റെ കല്യാണം ഉറപ്പിച്ചതല്ലേ..അവരോട്‌ ഞാനെന്ത്‌ സമാധാനം പറയും..നാട്ടുകാരുടെ മുഖത്ത്‌ ഞാനിനിയെങ്ങനെ നോക്കും..എല്ലാം യ്യ്‌ നശിപ്പിച്ചില്ലേ..."
സൈതു ഇത്രയും പറഞ്ഞ്‌ കോലായിൽ ചെന്ന് കസേര ശബ്ദത്തിൽ വലിച്ചിട്ട്‌ ഇരുന്ന് കിതച്ചു.
'എന്നും ഞാൻ അവിശ്വസിക്കപ്പെട്ടവൻ തന്നെ..പക്ഷെ, ഞാൻ അവളുടെ വീട്ടിൽ പോയത്‌ തെറ്റല്ലേ..അതും രാത്രിയിൽ..അവളുടെ മുറിയിൽ.. എന്നും അറിയാതെയോ അബദ്ധവശാലോ വന്നുപെടുന്ന തെറ്റുകൾക്കാണു എന്നിൽ കുറ്റം ആരോപിക്കപ്പെടാറുള്ളതെങ്കിൽ , ഇന്ന് ഞാൻ ശെരിക്കും തെറ്റുകാരനായി. എന്റെ തെറ്റിനു ഞാനാരോട്‌ മാപ്പിരക്കും..ആരുടെ മുന്നിൽ ഞാൻ സത്യം ബോധിപ്പിക്കും..'
രാത്രിയിൽ ജനലഴികളിലൂടെ ഇരുട്ടിലേക്ക്‌ നോക്കിനിന്ന് മൂർച്ചയുള്ള വാക്കുകൾ കൊണ്ട്‌ ജാഫർ തന്റെ സ്വന്തം മനസ്സിനെ കോറിവലിച്ചു.

ജാഫറിന്റെ അമ്മാവന്റെ മകളുമായി നിശ്ചയിച്ച വിവാഹം മുടങ്ങി. അതോടെ കുടുംബത്തിലും ജാഫർ വെറുക്കപ്പെട്ടവനായി..നാട്ടുകാരുടെ മുന്നിൽ കുറ്റവാളിയായു മുദ്രകുത്തപ്പെട്ടു.. തന്റെ സ്വന്തം മാതാപ്പിതാക്കളും നാട്ടുകാരും കുടുംബക്കാരും തന്നെ വെറുത്ത്‌ അകറ്റിനിർത്തിയപ്പോൾ , നീറുന്ന മനസ്സോടെ ജാഫർ ഒരു തീരുമാനമെടുത്തു.. 'മരിക്കുക ' തന്നെ..ആർക്കും വേണ്ടാത്ത ഒരു ജന്മമായി ഇനിയും ജീവിക്കുന്നതിൽ അർത്ഥമില്ലന്ന് അവനു തോന്നി.
മുമ്പൊരിക്കൽ നാട്ടിലും വീട്ടിലും അവിശ്വസിക്കപ്പെട്ടപ്പോൾ നാട്‌ വിട്ടു എങ്കിൽ , ഇന്ന് ജീവിതം തന്നെ മടുത്ത അവൻ ഈ ലോകത്ത്‌ നിന്ന് തന്നെ ഒളിച്ചോടാൻ തീരുമാനിച്ചു.

മരവിച്ച മനസ്സുമായി, ആത്മഹത്യ എന്ന ഉറച്ച തീരുമാനവുമായി ജാഫർ വീടുവിട്ടിറങ്ങാൻ തീരുമാനിച്ചു. തന്റെ മൃതശരീരം പോലും ആർക്കും ഭാരമായി തീരരുതെന്ന് അവൻ ആഗ്രഹിച്ചു.
രാത്രി ഏറെവൈകിയ സമയം നോക്കി , ഒരു കൊച്ചു ബാഗെടുത്ത്‌ അതിൽ തനിക്ക്‌ പ്രിയപ്പെട്ട തന്റെ പുസ്തകങ്ങളും മറ്റും എടുത്ത്‌ വെച്ച്‌ ജാഫർ മുറിയുടെ പുറത്തിറങ്ങി. അവസാനമായി അവൻ താൻ നീണ്ടകാലം അന്തിയുറങ്ങിയ ആ മുറിയിലേക്കൊന്നു നോക്കി. പിന്നെ പതിയെ കോണിപ്പടി ഇറങ്ങി. തന്റെ ഉപ്പയുടെയും ഉമ്മയുടേയും മുറിയുടെ വാതിൽക്കൽ നിന്ന് അവരോട്‌ മനസ്സ്‌ കൊണ്ട്‌, നിറഞ്ഞ കണ്ണുകളോടെ യാത്ര പറഞ്ഞു.
'ഞാൻ പോവുന്നു..എന്നെപോലൊരു മകൻ നിങ്ങളെ പോലൊരു മാതാപ്പിതാക്കൾക്ക്‌ പിറക്കാതിരിക്കട്ടെ..! ' എന്നും മനസ്സിൽ പറഞ്ഞ്‌ നിറഞ്ഞു കവിഞ്ഞ കണ്ണുനീർ തുള്ളികളെ തുടച്ച്‌ കൊണ്ട്‌ അവൻ പടിയിറങ്ങി. താൻ കളിച്ചു വളർന്ന തന്റെ വീടും ആ മുറ്റവും എല്ലാം ഉപേക്ഷിച്ച്‌ എന്നെന്നേക്കുമായി..
ജാഫർ നേരെ തന്റെ അമ്മാമന്റെ വീട്ടിലേക്കാണു പോയത്‌. ആരേയും വിളിച്ചുണർത്താതെ മുഫ്സിനയുടെ മുറിയുടെ ജനവാതിലിൽ പതുക്കെ തട്ടി. മുഫ്സിന ഭയന്ന കണ്ണുകളോടെ പതുക്കെ ജനവാതിൽ തുറന്നു. ഇരുട്ടിൽ നിന്ന ജാഫറിന്റെ മുഖം നേർത്ത വെളിച്ചത്തിൽ മുഫ്സിന കണ്ടു.
"മുഫീ..ഞാൻ പോവുന്നു..അറിയാതെയാണെങ്കിലും നിന്നെ വിശമിപ്പിച്ചതിൽ ഞാൻ മാപ്പ്‌ ചോദിക്കുന്നു.. "
"ജാഫർക്ക എങ്ങട്ടാ..കല്യാണം നടക്കാത്തതിൽ ക്ക്‌ ദുഖൊന്നുമില്ലാ...ഞാൻ പറഞ്ഞതല്ലേ എല്ലാം വിധിയാണു.."
ജാഫർ ഒന്ന് മന്ദഹസിച്ചു.
"മുഫീ..നീയൊരു നല്ലകുട്ടിയാണു..സാഹചര്യം എന്നും എന്റെ ശത്രുവായിരുന്നു..അത്‌ കൊണ്ടാണു എനിക്ക്‌ നിന്നേയും നഷ്ടപ്പെടാൻ കാരണം..ഞാൻ പോവുന്നു...എന്നെ വെറുക്കരുത്‌...അവിശ്വസിക്കരുത്‌.."
ജാഫർ ഇരുളിലേക്ക്‌ മറഞ്ഞു. അവൾ ഇരുളിൽ ജാഫറിനെ തിരഞ്ഞു..അവൻ പോയികഴിഞ്ഞിരുന്നു.. ഒരേ ഒരു ലക്ഷ്യത്തിലേക്ക്‌ ..ഒരേ ഒരു ചിന്തയുമായി...ഉറച്ച തീരുമാനത്തോടെ..അവൻ നടന്നകന്നു..
എന്നും മനോധൈര്യ മില്ലാതെയും , അപകർഷതാബോധവും പേറി ജീവിച്ച ജാഫറിനു മരിക്കാൻ ഇന്ന് ഭയമില്ല..തന്റെ കുറവുകളിൽ വേദനയില്ല..അവൻ മരണത്തെ ആഗ്രഹിച്ചു കഴിഞ്ഞു..മരണത്തിലേക്ക്‌ പറക്കുവാനെന്തിനു ഭയം..എന്തിനു അപകർഷതാബോധം...മരണത്തിന്റെ മുന്നിലെങ്കിലും താൻ തന്റേടമുള്ളവനായിരിക്കുമെന്ന് അവൻ ഉറച്ച്‌ വിശ്വസിച്ചു...

                                                              (തുടരും )

9 comments:

  1. തുടക്കം ഗംഭീരമായി , ജാഫറിന്റെ കഥ ഇനിയും വായിക്കാന്‍ കാത്തിരിക്കുന്നു .ആശംസകള്‍

    ReplyDelete
  2. തുടക്കം ഗംഭീരം , കാത്തിരിക്കുന്നു വായിച്ചു തീര്‍ക്കാന്‍

    ReplyDelete
  3. സൂപ്പര്‍... പതിവില്‍ നിന്ന് വിപരീതമായി കണ്ണീര്‍ കുറച്ചു കുറക്കണം....

    ReplyDelete
  4. നന്നാവുന്നുണ്ട്. .. ഇനിയും നന്നാക്കണം. ..

    ReplyDelete
  5. കൊള്ളാം.. തുടക്കം ഗംഭീരമായി... :)

    ReplyDelete
  6. വായിച്ചു വായിച്ചു വീണ്ടും വായിച്ചു ... നല്ല എഴുത്ത് ... മുട്ടിയ വാതിലുകൾ ഒന്നുകുടെ മുട്ടി നോക്ക് എന്നിട്ട് പബ്ലിഷ് ചെയ്യ്...

    ReplyDelete
  7. പ്രതീക്ഷിച്ചതിനെകാള്‍ നന്നായിരിക്കുന്നു ,തുടര്‍ ഭാഗത്തിനായ് കാത്തിരിക്കുന്നു

    ReplyDelete
  8. പ്രതികരണങ്ങൾക്ക് നന്ദി ...

    ReplyDelete

ഈ നോവലിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കാവുന്നതാണ്