Monday, March 3, 2014

ഭാഗം മുപ്പത്തി ഒന്ന് ,

നാസർ ചൈത്‌ കൂട്ടിയതും അവൻ നാട്‌ വിട്ടതും ബാസിമാക്ക്‌ ഏറെ സങ്കടം നൽകി. പോലീസ്‌ രണ്ട്‌ മൂന്ന് തവണ നാസറിനേയും തിരഞ്ഞ്‌  ബാസിമയുടെ വീട്ടിൽ കയറിയിറങ്ങി.. ബാസിമയും രണ്ട്‌ കുഞ്ഞുങ്ങളും ആ വീട്ടിൽ തനിച്ച്‌ പേടിച്ചിരിന്നു.
കാദർ രക്ഷപ്പെട്ടു.. എങ്കിലും അയാളുടെ ഒരു കാലിനു വലിയ തകർച്ച പറ്റി. കാലിൽ സ്റ്റീൽ ഇട്ടത്‌ കൊണ്ട്‌ അയാൾക്കിനി ഒരുകാലിൻറെ മുട്ട്‌ മടക്കാൻ കഴിയാത്ത രൂപമായി. നബീസുമ്മയുടെ തലക്ക്‌ എട്ട്‌ സ്റ്റിച്ച്‌. വേറെ കര്യമായൊന്നും സംഭവിച്ചില്ല..
നാസർ നാട്‌ വിട്ടതും മറ്റുമറിഞ്ഞ്‌ ബാസിമയുടെ ഉമ്മ നാട്ടിലെത്തി. കുറച്ച്‌ ദിവസത്തിനു വന്നതായിരുന്നു.. വീട്ടിൽ ബാസിമ തനിച്ചാണെന്നും അവളെ ആരുമില്ലാതെ ഇങ്ങനെ തനിച്ച്‌ നിർത്തരുതെന്നും ബാസിമയുടെ ഉമ്മാട്‌ പലരും പറഞ്ഞു. അതിനു ഒരു പോംവഴിയെന്നോണം പാത്തുട്ടി എളേമയേയും ബാഗ്ലൂരിൽ  പഠിച്ചിരുന്ന എളേമയുടെ മകളേയും ബാസിമാക്കും കുഞ്ഞുങ്ങൾക്കും കൂട്ടിനു നിർത്താൻ തീരുമാനിച്ചു. ആ വിവരം മന:പ്പൂർവ്വം ഉമ്മ ബാസിമയിൽ നിന്ന് മറച്ചു വെച്ചു. ഉമ്മ തിരിച്ച്‌ പോകുന്ന അന്ന് മാത്രമാണു വിവരം പറഞ്ഞത്‌. അല്ലെങ്കിൽ ബാസിമ സമ്മതിക്കില്ലന്ന് ഉമ്മക്കറിയായിരുന്നു.
ഉമ്മ തിരിച്ച്‌ പോയി. അടുത്ത ദിവസം പാത്തുട്ടി എളേമയും മകൾ ഫാസിലയും ബാസിമയുടെ വീട്ടിലേക്ക്‌ താമസം മാറി.
ബാസിമയെ തനിച്ച്‌ നിർത്തരുതെന്നും എന്തെങ്കിലും ചെയ്യണമെന്ന് പറഞ്ഞവരിൽ പ്രധാനി പാത്തുട്ടി എളേമ തന്നെയായിരുന്നു. ബാസിമയുടെ പേരിലുള്ള വീടും സ്ഥലവും..എങ്ങനെയെങ്കിലും സ്വന്തമാക്കാനുള്ള അടവ്‌ പതിനെട്ടും പയറ്റുന്നതിനിടെയാണു ഇങ്ങനെ ഒരു അവസരം വീണു കിട്ടിയത്‌ . അത്‌ ശെരിക്കും മുതലെടുക്കാൻ തന്നെ എളേമ തീരുമാനിച്ചു. അതിനുവേണ്ടി ബാസിമയെ എങ്ങനെയെങ്കിലും ഇല്ലാതാക്കാനും എളേമയുടെ മനസ്സ്‌ പാകപ്പെട്ടു കഴിഞ്ഞിരുന്നു. കഥകളൊന്നും അറിയാത്ത മകൾ ഫാസിലയുടെ മനസ്സിലേക്ക്‌ എളേമ വെറുപ്പിൻറെ  വിഷം കുത്തിവെച്ച്‌ ബാസിമയോട്‌ ക്രൂരത കാട്ടാൻ പാകപ്പെടുത്തി.
എളേമയും മകളും കാലത്ത്‌ പത്ത്‌ മണിയാകും എണീക്കാൻ..അപ്പോഴേക്കും ബാസിമ അവർക്കു കഴിക്കാനുണ്ടാക്കണം .അവർക്ക്‌ കുളിക്കാൻ ചൂടു വെള്ളം തയ്യാറാക്കി വെക്കണം. അതിനിടെ തൻറെ രണ്ട്‌ കുട്ടികളുടെ കാര്യം നോക്കണം. ബാസിമ തൻറെ സ്വന്തം വീട്ടിൽ ഒരു വേലക്കാരിയായി മാറി.അവൾക്ക്‌ ജീവിതത്തോട്‌ വെറുപ്പ്‌ തോന്നിത്തുടങ്ങി.
ബാസിമയുടെ ഉമ്മ മാസം മാസം ചിലവിനുള്ള കാശ്‌ എളേമയുടെ പേരിലാണു അയച്ച്‌ കൊടുക്കുക. കാശ്‌ കിട്ടിയാൽ അത്‌ ഇഷ്ടം പോലെ എളേമ ചിലവാക്കും. വീട്ടിലേക്ക്‌ സാധനങ്ങൾ വാങ്ങിക്കുന്നത്‌ കുറവായി.. പലപ്പോഴും എളേമയും മകളും പുറത്ത്‌ പോയി ഭക്ഷണം കഴിച്ച്‌ വരും. ചിലപ്പോഴൊക്കെ ബാസിമ പട്ടിണിയിലാകും.


നല്ലവരായ അയൽ വാസികൾ കുട്ടികളെ കളിപ്പിക്കാൻ എടുത്ത്കൊണ്ടു പോകും.അത്‌ കൊണ്ട്‌ കുട്ടികൾക്ക്‌ ഭക്ഷണം അങ്ങനെ കിട്ടിയിരുന്നു. എളേമയും മകളും ഉള്ളത്‌ കൊണ്ട്‌ ബഷീറിൻറെ വരവ്‌ വളരെ കുറഞ്ഞു. എപ്പോഴും ദൂരയാത്രയിലായിരിക്കും ബഷീർ.
ഇതിനിടെ പണ്ട്‌ മലേഷ്യയിലേക്ക്‌ പോയ പാത്തുട്ടി എളേമയുടെ ഒരു സഹോദരൻ അയാളു പ്രായമായ മകളുമായി നാട്ടിലെത്തി.. തൻറെ മകളുടെ കല്യാണം നാട്ടിൽ വെച്ച്‌ നടത്താനുള്ള ആഗ്രഹവുമായാണു അയാൾ വന്നത്‌. അയാളെ എല്ലാവരും പാപ്പ എന്നായിരുന്നു വിളിച്ചിരുന്നത്‌. ബാസിമ അയാളെ ജീവിതത്തിൽ ആദ്യമായാണു കാണുന്നത്‌.. പാപ്പയുടെ ഭാര്യ മലായക്കാരിയാണു. അവർ കുറച്ച്‌ മുമ്പ്‌ മലേഷ്യയിൽ മരണപ്പെട്ടു. പാപ്പക്ക്‌ ആകെ ഒരു മകൾ മാത്രമേയുള്ളു.. പാത്തുട്ടി എളേമ ബാസിമയുടെ വീട്ടിലായത്‌ കൊണ്ട്‌ പാപ്പയും മകളും അവടെ തന്നെയാണു താമസിച്ചത്‌. മകളുടെ വിവാഹവും ആ വീട്ടിൽ വെച്ച്‌ നടത്താൻ തീരുതീരുമാനിച്ചു.
വിവാഹം തൻറെ വീട്ടിൽ വെച്ച്‌ നടത്താൻ ബാസിമ പക്ഷെ സമ്മതിച്ചില്ല. ബുഷറയുടെ മരണം കഴിഞ്ഞ്‌ ഒരാണ്ട്‌ തികഞ്ഞിട്ടില്ല എന്ന് പറഞ്ഞായിരുന്നു ബാസിമ എതിർത്തത്‌.. അതിൻറെ  പേരിൽ പാത്തുട്ടി എളേമയും ബാസിമയും വഴക്കിട്ടു..
"ങ്ങളെന്തോക്കെ പറഞ്ഞാലും ഇത് ഞാ.. സമ്മയ്ക്കൂലാ ..."
"ഇയ്യെന്താ ബാസിമാ ഇങ്ങനെ ..ഒരു പെണ്‍കുട്ടീടെ മംഗലത്തിൻറെ കാര്യല്ലേ ...അൻറെ ബുഷറാടെ കാര്യം പോലെ അണക്കിത് സമ്മയ്ച്ചൂടെ ..."
"ങ്ങക്ക് വേണങ്കി ഇങ്ങളെ വീട്ടില് നടത്തിക്കൊളീ ..."
"ആഡീ ...., അൻറെന്ന് ക്ക് ഇതന്നെ കിട്ടണം ...അണക്കും കുട്ട്യോൾക്കും ഒരു കൂട്ടിനു വന്ന് കിടക്കണതിൻറെ നന്ദി ...ല്ലേ ..!!!,,അൻറെ ഉമ്മാനെ ആലോയിച്ചാ അൻറെ വർത്താനോം കേട്ട് ഇവടെ നിക്കണത് ...."
പാത്തുട്ടി എളേമ തൻറെ പതിവ് പൂങ്കണ്ണീർ പുറത്തെടുത്തു ..
"ൻറെ ആങ്ങള എത്ര കൊല്ലം കയിഞ്ഞ് വന്നതാ ..ന്നിട്ടിപ്പോ അൻറെ കാരണം
ഞാ.. നാണം കെട്ടില്ലെ ..."
ആ സംഭവത്തിനു ശേഷം ബാസിമയെ എളേമ കൂടുതൽ കഷ്ടപ്പെടുത്താൻ തുടങ്ങി ..ബാസിമാക്ക് ഭക്ഷണം കൊടുക്കാതെ എളേമ അവളെ  പട്ടിണിക്കിട്ടു.. പാപ്പയും മകളുമായി എളേമയും മകളും പുറത്ത്‌ പോയി ഭക്ഷണം കഴിച്ച്‌ വരും.. വിശന്ന് കരയുന്ന കുട്ടികളെ പോലും എളേമ വകവെച്ചില്ല ..നേരാവണ്ണം ഭക്ഷണമില്ലാതെ ബാസിമ തളർന്നു.
രണ്ട്‌ ദിവസം കഴിഞ്ഞപ്പോൾ പാത്തുട്ടി എളേമ ബാസിമയെ ഗ്ലൂക്കോസ്സ്‌ കയറ്റാനെന്നും പറഞ്ഞ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി..ബാസിമയെ കൊണ്ടു പോയത്‌ മെൻറെൽ  ഹോസ്പിറ്റലിലേക്കാണന്ന് അവളറിഞ്ഞില്ല.. ....(തുടരും )

No comments:

Post a Comment

ഈ നോവലിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കാവുന്നതാണ്