Friday, December 20, 2013

ഭാഗം പതിനഞ്ച് ,(കണ്ണീർ കായലിലെ കളിത്തോണി - നോവൽ )

 ബാസിമ പ്രതികരിച്ചത് അവളുടെ മനസ്സിൻറെ ധൈര്യം കൊണ്ടല്ല ...കാർത്തികയുടെ ഉപദേശമായിരുന്നു . 'പെണ്ണായി പിറന്നെന്നു കരുതി ആണിൻറെ അടിമയാകാനൊന്നും നിൽക്കണ്ട ,എതിർക്കേണ്ട കാര്യങ്ങൾ എതിർക്കണം ,പ്രതികരിക്കേണ്ടത് പ്രതികരിക്കന്നെ വേണം .' കാർത്തിക ഒരുപാട് കാര്യങ്ങൾ ഉപദേശിച്ച് കൂട്ടത്തിൽ അടിവരയിട്ട് പറഞ്ഞകാര്യാങ്ങളാണിവ.
 "ഞങ്ങള് അന്റുമ്മാക്കു വാക്ക് കൊട്ത്തീണ്ട് ..ഇഞ്ഞ്ഞനക്ക് സങ്കടപ്പെടേണ്ടി വരൂല്ലാ .."   
നബീസുമ്മ വളരെ താഴ്ന്ന സ്വരത്തിലാണ് ബാസിമയോട് സംസാരിച്ചത് .എങ്കിലും ബാസിമ ആ വാക്കുകൾ വിശ്വസിച്ചില്ല .അവളുടെ  അനുഭവങ്ങൾ അങ്ങനെ ചിന്തിപ്പിച്ചു എന്നതാണ് സത്യം . ഒടുവിൽ സഹോദരങ്ങളുടെ നിർബന്ധപ്രകാരം ബാസിമ മനസ്സില്ലാ മനസ്സോടെ അവർക്കൊപ്പം പോകാൻ തയ്യാറായി .സഹോദരങ്ങൾ വീട്ടിൽ തനിച്ചാകുമല്ലോ എന്ന സങ്കടവും അവൾക്കുള്ളിലുണ്ടായിരുന്നു .പുറപ്പെടും മുമ്പ് ബാസിമ തൻറെ സഹോദരങ്ങളെ തന്നിലേക്ക് ചേർത്ത് പിടിച്ച് കണ്ണീരോടെ യാത്ര പറഞ്ഞു .
        ബാസിമ കാദറിന്റെ വീട്ടിലെത്തിയപ്പോൾ അവരുടെ മട്ടും ഭാവവും മാറി . കല്യാണത്തിനെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുവന്ന ഭാസിമയെ കല്യാണത്തിന് പങ്കെടുപ്പിച്ചതുമില്ല തിരിച്ച് വീട്ടിലേക്കു വിട്ടതുമില്ല . സത്യത്തിൽ കാദറിന്റെ സഹോദരി സുഹറയെ പ്രസവിച്ച് ക്കൂട്ടിക്കൊണ്ട് വന്നിട്ടുണ്ട് അവരുടെ കാര്യങ്ങൾ നോക്കാനാണ് ബാസിമയെ കൊണ്ടുവന്നത് . അത് പതിയെ ബാസിമ മനസ്സിലാക്കി .തൻറെ കുഞ്ഞിൻറെ കാര്യവും സുഹറയുടെ കുഞ്ഞിൻറെ കാര്യവും ബാസിമാക്ക് നോക്കേണ്ടതായി വന്നു . എല്ലാം കൂടി അവളാകെ തകർന്നു .നബീസുമ്മയോ സുഹറയോ കോളേജിൽ പഠിക്കുന്ന സഹോദരിയോ ബാസിമയെ ഒരു കാര്യത്തിലും സഹായിച്ചില്ല .
    ബാസിമ വന്ന് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ കാദർ അയാളുടെ പഴയ 
സ്വഭാവുമായി മുറിയിലെത്തി . കുഞിനെ തൊട്ടും തലോടിയും അടുത്ത് കിടന്നു .അതിനിടെ കാദറിന്റെ കൈകൾ ബാസിമയുടെ ശരീരത്തിലേക്ക് ഇഴഞ്ഞു . 'റബ്ബേ ഇയാളെന്താ കാട്ടണ് . . ഞാൻ പ്രസവിച്ച് മൂന്ന് മാസം പോലും ആയിട്ടില്ലല്ലോ . മൂന്ന് മാസം   കയ്യാണ്ട് ഇങ്ങനെ ഒന്നും പാടില്ലന്നല്ലേ കാർത്തിക ഇന്നോട് പറഞ്ഞത് .. ' അവളുടെ ഹൃദയം ഭയം കൊണ്ട് പിടച്ചു .അയാൾ ബാസിമയുടെ ശരീരത്തിലേക്ക് ഇഴഞ്ഞു കയറി .. 
"   ഇത് പാടില്ലക്കാ ..."
" മിണ്ടാതെ കിടക്കടി സുവറെ ...ഇതിനൊക്കെ തന്നീണ്‌ അന്നെ കെട്ടിക്കൊടുന്നീള്ളത് .."
ബാസിമ വേദന കൊണ്ട് കരഞ്ഞു ...ബാസിമയുടെ ചുണ്ടുകൾ കാദറിന്റെ പല്ലുകൾക്കിടയിൽ  ഞെരിഞ്ഞമർന്നു .എതിർക്കാൻ കഴിയാതെ അവൾ തളർന്നു .ചുണ്ടുകളിൽ  ചോരപൊടിഞ്ഞു . അവൾക്ക് ഉറക്കെ കരയാൻ കഴിഞ്ഞില്ല  ഞെരുക്കം മാത്രം ... അവൾ എല്ലാം സഹിച്ചു കണ്ണീരുമാത്രം ...  ജനൽപാളികൾക്കിടയിലൂടെ നുഴഞ്ഞു കയറിവന്ന കുളിർക്കാറ്റ് ബാസിമയെ രോമാഞ്ചപ്പെടുത്തിയില്ല !.. അവൾ അത് ആസ്വദിക്കുകയായിരുന്നില്ല , ഒരു ദുരിതം അനുഭവിക്കുകയായിരുന്നു .തന്നെ ഒരു ഭാര്യയായി കാണാത്ത ,ഒരു അംശം പോലും സഹതാപം കാണിക്കാത്ത ആ മനുഷ്യനോട് അവൾക്ക് അറപ്പും വെറുപ്പും തോന്നി .
മാസങ്ങൾ കടന്നുപോയി .മകൾക്ക് ഒമ്പത് മാസം പ്രായമാകുമ്പോഴേക്കും ബാസിമ വീണ്ടും ഗർഭിണിയായി .അതിനിടെ ബാസിമയിൽ കൂടുതൽ മാറ്റങ്ങൾ വന്നുതുടങ്ങി . കാദറിന്റെ വാക്കുകളോടും പ്രവർത്തികളോടും ബാസിമ പ്രതികരിക്കാൻ തുടങ്ങി .കാദറിന്റെ കാമുകിയെ ചൊല്ലി അവർ വഴക്ക്കൂടി .വഴക്കിനിടെ ബാസിമാക്ക് മർദ്ധനം ഏൽക്കേണ്ടി വന്നെങ്കിലും അവൾ തളർന്നില്ല .
ഒരു ദിവസം മോൾക്ക് കഞ്ഞിവെച്ച് കൊടുക്കാൻ അരിനോക്കിയപ്പോൾ കണ്ടില്ല .
"സൂറാ ..മോൾക്ക് കഞ്ഞിവെക്ക്ണ അരിയിഞ്ഞില്ലേ .."
"ക്കറിയില്ല ...ഞാനാ ഇബടെ അരി നോക്കണത് .. "
ബാസിമ നബീസുമ്മാടെ അടുത്ത് പോയി .നബീസുമ്മ ചവിട്ട് പടിയിലിരുന്ന് നഖം വെട്ടുന്ന പണിയിലായിരുന്നു .
"മ്മാ ..മോൾക്ക് കഞ്ഞിവേക്ക്ണ അരിയില്ലേ ..."
"ആ സ്റ്റോറില് നീല പാത്രത്തിലുണ്ടാവും .."
"അത് ഞാൻ നോക്കിയതാ ...ആകെ വെടക്കായിക്ക്ണ് .."
"അയിനൊരു കുയപ്പോല്ലാ ..അതെടുത്ത് ഉണ്ടാക്യാമതി ..."
"മ്മാ .. അതാകെ പൂത്ത്ക്ക്ണ് ...അത് കൊടുക്കാൻ പറ്റൂല്ലാ .."
"യ്യ് അതാണ്ട് വെച്ച് കൊടുത്താളാ ബാസിയേ ..അത് തിന്നീച്ചിട്ട് അൻറെ കുട്ടി മയ്യത്താവൊന്നൂല്ലാ ..."
അത് കേട്ടപ്പോൾ ബാസിമാക്ക് സങ്കടവും ദേഷ്യവും വന്നു .
"എന്നാ ഇങ്ങളാണ്ട് ഇണ്ടാക്കി തിന്നോളി ..."
ദേഷ്യത്തോടെ ബാസിമ അകത്ത് പോയി ആ അരിയെടുത്ത് പുറത്തേക്ക് വലിച്ചെറിഞ്ഞു . അത് കണ്ട് നബീസുമ്മ അലറി ...
"എന്താണ്ടി കൂത്തിച്ചി ഇയ്യ് കാട്ടിയത് ...."
                                                                                                                          (തുടരും )



No comments:

Post a Comment

ഈ നോവലിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കാവുന്നതാണ്